തിരുവനന്തപുരം: ഹൈന്ദവ ഐക്യത്തെ തകര്‍ക്കാനാണ് വനിതാ മതിലെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമ. ഹൈന്ദവ ഭക്തജനങ്ങളുടെ മുന്നേറ്റം സര്‍ക്കാരിന് ഭയപ്പാടുണ്ടാക്കി. സ്ത്രീകളുടെ പ്രതിനിധികള്‍ ഇല്ലാതെയാണ് സംഘാടക സമിതി രൂപീകരിച്ചത്. വര്‍ഗീയ ജാതീയ ധ്രുവീകരണം മാത്രമേ വനിതാ മതിലിലൂടെ ഉണ്ടാകൂ. ഗവണ്മെന്റ് സ്പോണ്‍സേഡ് രാഷ്ട്രീയ പരിപാടിയാണിതെന്നും വി.ടി. രമ പറഞ്ഞു.
ഈ മാസം 21, 22, 23 തീയതികളിലായി ഗുജറാത്തിലെ അഹമ്മദാബാദില്‍ മഹിളാമോര്‍ച്ചയുടെ ദേശീയ മഹാസമ്മേളനം നടക്കും. ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആറായിരത്തിലധികം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.
21ന് വൈകിട്ട് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ജില്ലാ സംസ്ഥാന ചുമതലയിലുള്ള 102 പ്രതിനിധികള്‍ പങ്കെടുക്കും. ശബരിമല വിഷയമടക്കം സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്നും രമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: