കോട്ടയം: ഭക്ഷണം എടുത്തതിന് കൊലചെയ്യപ്പെട്ട വനവാസി മധു വിനേയും സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിരാലംബരാകുന്ന കുടുംബങ്ങളേയും കണ്ണീരോ കാണാതെ കെട്ടിപ്പൊക്കുന്ന മതില് കാപട്യത്തിന്റേതാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല. കോട്ടയത്ത് ഇന്നലെ നടന്ന ഹിന്ദു വനിതാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അശ്വതി ജ്വാല.
കലിയുഗത്തില്‍ നാമജപത്തിനാണ് കരുത്ത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ലോകത്ത് എല്ലാ സ്ഥലത്തും നാമജപം നടക്കുകയാണ്. ആത്മീയകേന്ദ്രമായ ശബരിമലയെ അശാന്തമാക്കാനാണ് ശ്രമിക്കുന്നത്. അയ്യപ്പഭക്തര്‍ക്കുണ്ടായ മുറിവ് ഉണക്കാന്‍ വനിതാ മതിലിന് കഴിയില്ല. വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു.
ജനാധിപത്യ സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണം. കോടതി വിധി വന്ന ഉടനെ വിശ്വാസികളുമായി സംവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ല. ശബരിമലയില്‍ സ്ത്രീ വിവേചനമില്ല. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രശ്നമല്ല. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി എന്തുകൊണ്ട് ഉണ്ടായില്ല. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയെ സമീപിക്കാന്‍ ആഹ്വാനം ചെയ്യുന്ന വനിതാ കമ്മീഷന് അധ്യക്ഷയാണ് സംസ്ഥാനത്തുള്ളതെന്നും അശ്വതി ജ്വാല പറഞ്ഞു.
വിശ്വാസികള്‍ ആത്മസംയമനം പാലിച്ചാണ് സനാതനധര്‍മം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയത്. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികളോട് ഒപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ നില്ക്കുന്നതില് തെറ്റില്ല. മതിലുകള്‍ തകര്‍ക്കുകയാണ് വേണ്ടതെന്നും, മതില് കെട്ടുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്നും അശ്വതി ജ്വാല പറഞ്ഞു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമന് അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: