കൊച്ചി: കോടതി നടപടികളെ ഗൗരവമായി കാണാതെ അവഗണിച്ചതാണ് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു കാരണമെന്ന് വിമര്‍ശനമുയരുന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനും പിഎസ്സി ശുപാര്‍ശ ചെയ്തവരെ നിയമിക്കാനും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിട്ട് മാസങ്ങളായി. ഇതുമായി ബന്ധപ്പെട്ട കേസ് ഉടലെടുത്തിട്ട് വര്‍ഷങ്ങളും.
ഇത്രയുമായിട്ടും സര്‍ക്കാരും സര്‍ക്കാരിന്റെ സ്വന്തക്കാരനായ ടോമിന് ജെ. തച്ചങ്കരി ഭരിക്കുന്ന കെഎസ്ആര്‍ടിസിയും ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം എംപാനല്‍കാരെ പിരിച്ചുവിട്ടേ പറ്റൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് രണ്ടുമാസം സമയം തേടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളി.
സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും ഇത്തരം സമീപനമാണ് ഒടുവില്‍ നാലായിരത്തിലേറെപ്പേരെ ഒരൊറ്റ ദിവസം പിരിച്ചുവിടേണ്ട അവസ്ഥയില്‍ എത്തിച്ചത്. ഇതാണ് ആയിരക്കണക്കിന് ബസ് സര്‍വീസുകള്‍ നിലയ്ക്കാന്‍ കാരണം.കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എംപാനല്‍കാരെ സ്ഥിരപ്പെടുത്തുമെന്ന് ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. അതു പാലിച്ചില്ല.
പിഎസ്സി നിയമനം ലഭിച്ചവരെ ഘട്ടംഘട്ടമായി നിയമിക്കുകയും ബാക്കി വരുന്ന ഒഴിവുകളില്‍ എംപാനലുരെ നിലനിര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പിഎസ്സി നിയമനവും നടക്കും. സര്‍വീസിലുള്ള എംപാനല്‍കാര്‍ക്ക് തുടരാന്‍ അവസരവും ലഭിക്കുമായിരുന്നു.
എംപാനല്‍കാരെ കോടതി പിരിച്ചുവിടട്ടെ എന്ന നിലപാടിലായിരുന്നു ഇടതു സര്‍ക്കാരും കെഎസ്ആര്‍ടിസിയും. സാമ്പത്തിക ബാധ്യതയില്‍ ഉഴലുന്ന സമയത്ത് ഇവരെ പിരിച്ചുവിടുന്നതാണ് നല്ലതെന്നായിരുന്നു രണ്ടു കൂട്ടരുടെയും രഹസ്യ നിലപാട്. അങ്ങനെ വന്നാല്‍ ഇവരെ പിരിച്ചുവിട്ടതിന്റെ ഉത്തരവാദിത്തം കോടതിയുടെ തലയില്‍ വെച്ചുകെട്ടാമെന്നും ഇവര്‍ കരുതി. അതാണ് ഇപ്പോള്‍ തിരിച്ചടിച്ചത്. പിഎസ്സി വഴി നിയമനം ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്കി വിളിച്ചുവരുത്തി ജോലിയില്‍ കയറ്റാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരും.
രണ്ടാഴ്ചത്തെ പരിശീലനം അടക്കമാണിത്. അതുവരെ കെഎസ്ആടിസി സര്‍വീസുകള്‍ മുടങ്ങുമെന്നാണ് സൂചന. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ടൈം നല്‍കിയും കൂടുതല്‍ സമയം ജോലിചെയ്യിച്ചും കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ മെച്ചമൊന്നും ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: