പെര്‍ത്ത്: പെര്‍ത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അവസാന പ്രതീക്ഷകളായ ഹനുമ വിഹാരിയും ഋഷഭ് പന്തും അനായാസം ബാറ്റ് താഴ്ത്തി. മുന്നിരക്കാരെപ്പോലെ വാലറ്റവും ചുരുണ്ടു കൂടിയതോടെ അവസാന ദിനത്തിലെ ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യന്‍ കഥകഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ 146 റണ്‍സ് തോല്‍വി. അഡ്ലെയ്ഡില് പൊരുതിനേടിയ മേല്‍ക്കൈ ഇതോടെ നഷ്ടമായി. ഓസീസ് പരമ്പരയില്‍ ഇന്ത്യക്കൊപ്പം എത്തി 1-1.
അഞ്ചു വിക്കറ്റിന് 112 റസെന്ന സ്കോറിന് കളി തുടങ്ങിയ ഇന്ത്യക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. 287 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യക്ക് 140 റണ്‍സേ നേടാനായുള്ളൂ. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയശേഷം ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായി. പേസിനെ തുണയ്ക്കുമെന്ന് വിലയിരുത്തപ്പെട്ട പിച്ച് അവസാന ദിനങ്ങളില്‍ സ്പിന്നിന് അനുകൂലമായി. അവസരം മുതലാക്കിയ സ്പിന്നര്‍ ലിയോണ്‍ ഓസീസിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ആദ്യ ഇന്നിങ്ങ്സില്‍ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്ങ്സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഈ മികവിന് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും ലഭിച്ചു.
പൊരുതിനിന്ന് ഇന്ത്യക്ക് വിജയമൊരുക്കുമെന്ന് പ്രതീക്ഷിച്ച ഹനുമ വിഹാരിയാണ് അവസാന ദിനം ആദ്യം പുറത്തായത്.സ്റ്റാര്‍ക്കിന്റെ പന്ത് ഉയര്‍ത്തിയടിച്ച വിഹാരിയെ ഹാരിസ് പിടിച്ചു. 75 പന്ത് നേരിട്ട വിഹാര നാല് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 28 റണ്‍സ് നേടി.
തൊട്ടു പിന്നാലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തും വീണു. ലിയോണിന്റെ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തില്‍ ഹാന്‍ഡ്സ്കോമ്പിന് പിടികൊടുത്തു. 61 പന്തില്‍ 30 റണ്‍സ് നേടി. രണ്ട് പന്ത് അതിര്‍ത്തി കടത്തി. വിഹാരിയും ഋഷഭ് പന്തും പുറത്തായതോടെ വാലറ്റനിര വേഗത്തില്‍ കീഴടങ്ങി.
ഉമേഷ് യാദവ് രണ്ട് റണ്‍സിനും ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും പൂജ്യത്തിനും പുറത്തായി. മുഹമ്മദ് ഷമി സ്കോര്‍ബോര്‍ഡ് തുറക്കാതെ പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്ങ്സില്‍ വിരാട് കോഹ് ലി പൊരുതിക്കുറിച്ച 25-ാം ടെസ്റ്റ് സെഞ്ചുറി വെറുതെയായി. വാലറ്റനിരക്കാര് പൊരുതാതെ കീഴടങ്ങിയതാണ് തിരിച്ചടിയായത്. ഈ പരമ്പരയില്‍ ഇതുവരെ ഓസ്ട്രേലിയയുടെ എട്ട് മുതല്‍ പതിനൊന്ന് വരെയുള്ള ബാറ്റ്സ്മാന്മാര് 519 പന്തില്‍ 252 റണ്‍സ് നേടി. അതേസമയം ഇന്ത്യയുടെ എട്ട് മുതല്‍ പതിനൊന്ന്് വരെയുളളവര്‍ക്ക് 228 പന്തില്‍ 63 റണ്‍സാണ് നേടാനായത്. 5.25 ശതമാനമാണ് ശരാശരി.
അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണില്‍ ആരംഭിക്കും.
സ്കോര്‍ബോര്‍ഡ് : ഓസ്ട്രേലിയ 326, 243
ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ് 283,
രണ്ടാം ഇന്നിങ്ങ്സ്: രാഹുല്‍ ബി സ്റ്റാര്‍ക്ക് 0, മുരളി വിജയ് ബി ലിയോണ്‍ 20, പൂജാര സി ഋഷഭ് പന്ത് ബി ഹെയ്സല്‍വുഡ് 4, വി കോഹ്ലി സി ഖ്വാജ ബി ലിയോണ്‍ 17, രഹാനെ സി ഹെഡ് ബി ഹെയ്ല്‍ വുഡ് 30, ഹനുമ വിഹാരി സി ഹാരിസ് ബി സ്്റ്റാര്‍ക്ക് 28, ഋഷഭ് പന്ത് സി ഹാന്‍ഡ്സ്കോമ്പ് ബി ലിയോണ്‍ 30, ഉമേഷ് യാദവ് സി ആന്‍ഡ് ബി സ്റ്റാര്‍ക്ക് 2, ഇഷാന്ത് ശര്‍മ സി പെയ്ന് ബി കുമിന്സഎ 0, മുഹമ്മദ് ഷമി നോട്ടൗട്ട് 0, എക്സ്ട്രാസ് 9 ആകെ 140.
വിക്കറ്റ് വീഴ്ച: 1-0, 2-13, 3-48, 4- 55, 5-98, 6-119, 7-137, 8-139, 9-140.
ബൗളിങ്ങ്: സ്റ്റാര്‍ക്ക് 17-3-46-3, ഹെയ്സല്‍വുഡ് 11-3-24-2, കുമിന്‍സ് 9-0-25-2, ലിയോണ്‍ 19-3-39-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: