ഇടുക്കി: പൊന്മുടി ഡാമിന് സമീപം നാടുകാണിപാറയില് സര്‍ക്കാര്‍ ഭൂമിയില്‍ കുരിശിന്റെ മറവില്‍ അനധികൃത നിര്‍മാണം . മുമ്പ് കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിച്ച് നീക്കിയ കുരിശിന് പകരമാണ് രണ്ട് നിലയുള്ള കപ്പേള നിര്‍മിച്ച് ഇതിന് മുകളില്‍ കുരിശ് നാട്ടിയത്. ഇടുക്കി താലൂക്കിലെ കൊന്നത്തടി വില്ലേജില്‍പ്പെട്ട ഇവിടെ നിര്‍മാണം തുടരുന്നത് സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെയാണ്.
കെഎസ്ഇബിയുടെ ഭൂമിയില്‍ ഡാമില്‍ നിന്ന് 300 മീറ്റര്‍ മാത്രം മാറി മരക്കാനം റോഡില്‍ ആണ് പന്നിയാര്‍കുട്ടി റോമന്‍ കാത്തലിക് പള്ളിയുടെ പേരില്‍ നിര്‍മാണം നടക്കുന്നത്. മൂന്ന് മാസം മുമ്പാണ് ഇവിടെ കെട്ടിടനിര്‍മാണം ആരംഭിച്ചത്. കുരിശിന്റെ വഴിയെ ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ നടക്കുന്ന ഈ പാറയുടെ തുടക്കത്തില്‍ റോഡിന് നടുവിലായാണ് ആദ്യം കുരിശ് സ്ഥാപിച്ചത്.
വിനോദസഞ്ചാരികളുടെ വാഹനങ്ങളടക്കം കടന്നുപോകുന്ന വഴിയിലെ നിര്‍മാണം പിന്നീട് കളക്ടര്‍ ഇടപെട്ട് പൊളിച്ചുനീക്കി. ഇതിന് ശേഷമാണ് മുകളിലേക്ക് കയറി നിര്‍മാണം തുടങ്ങുന്നത്. കപ്പേളയിലേക്ക് കയറാന്‍ പാറയില്‍ നിന്ന് നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഏതാണ്ട് 75 ശതമാനം നിര്‍മാണം പൂര്‍ത്തിയായ ഇവിടെ ഇനി അവശേഷിക്കുന്നത് ഗ്ലാസ് ഇടുന്ന ജോലി മാത്രമാണ്. സ്ഥലം തങ്ങളുടേതാണെന്ന വാദവും ഇതിനിടെ പള്ളി അധികൃതര്‍ ഉന്നയിക്കുന്നുണ്ട്.
നിര്‍മ്മാണം അറിഞ്ഞില്ല
രണ്ട് നിലകളിലായുള്ള കപ്പേളയുടെ നിര്‍മാണം അറിഞ്ഞില്ലെന്ന് കൊന്നത്തടി വില്ലേജ് ഓഫീസര്‍ മുരളീധരന്. പാറയുടെ മുകളില്‍ പെട്ടി പോലെ ഉണ്ടാക്കി കുരിശ് സ്ഥാപിച്ച സംഭവത്തില്‍ നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇവിടെ ഇത്തരത്തില്‍ നിരവധി കൈയേറ്റങ്ങള്‍ ഉണ്ടെന്നും സംഭവം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: