ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത. രാഹുലിനെ മുന്‍നിര്‍ത്തി വിശാല സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസ് നീക്കം പാളുന്നു. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി.
കോണ്‍ഗ്രസ്സിന്റെ നീക്കം അംഗീകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്കി മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞകളില്നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ആറ് മാസം മുന്‍പ് കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ ശക്തിപ്രകടനമായി മാറിയിരുന്നെങ്കില്‍ ഇത്തവണ നേതാക്കളുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. സ്റ്റാലിന്റെ പ്രസ്താവന അനവസരത്തിലുള്ളതായെന്ന് കോണ്‍ഗ്രസ്സും കരുതുന്നു.
മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി തുടങ്ങിയവര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. അതേ സമയം എസ്പി, ബിഎസ്പി എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാമെന്നാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തിയതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന് പറഞ്ഞു.
പ്രധാനമന്ത്രിയെ തീരുമാനിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം നീക്കങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുമെന്നും തൃണമൂല്‍ വൃത്തങ്ങളും വ്യക്തമാക്കി. ജനുവരി 19ന് കൊല്‍ക്കത്തയില്‍ തൃണമൂല്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ പ്രതിപക്ഷ നേതൃനിരയെ അണിനിരത്തി കോണ്‍ഗ്രസ്സിന് മറുപടി നല്‍കുകയാണ് മമതയുടെ ലക്ഷ്യം.
കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യത്തിന് മമതയാണ് നേതൃത്വം നല്‍കുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി മമത ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഇതിനിടെ സ്റ്റാലിന്റെ പ്രഖ്യാപനമുണ്ടായത് അവരെ പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ്സിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് തൃണമൂലിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയും പറഞ്ഞു.
നരേന്ദ്ര മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്ക. രാഹുലിന് മോദിയുടെ ശക്തനായ എതിര ാളിയാകാന് സാധിക്കില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മമതയും മായാവതിയും ‘പക്വതയില്ലാത്ത’ രാഹുലിന്റെ നേതൃത്വം അംഗീകരിക്കുന്നതില്‍ പലപ്പോഴും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ്സിനെ കൂടെക്കൂട്ടാന്‍ ബംഗാളില്‍ മമതയ്ക്കും ഉത്തര്‍ പ്രദേശില്‍ എസ്പിക്കും ബിഎസ്പിക്കും താല്പര്യവുമില്ല. ഇവിടെ കോണ്‍ഗ്രസ്സിന് സ്വാധീനമില്ലെന്നതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: