കൊച്ചി: മാസം അരലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങുന്നയാള്‍ റേഷന്‍ കാര്‍ഡില്‍ ദാരിദ്ര്യ രേഖയ്ക്കു താഴെ. ഒന്നല്ല രണ്ട് റേഷന്‍ കാര്‍ഡില്‍ പേര്. സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ എം.സി. ജോസഫൈനാണ് താരം.
വനിതാക്കമ്മീഷന് അധ്യക്ഷസ്ഥാനത്തെത്തും മുമ്പ് ഇവര്‍ രണ്ട് റേഷന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. അങ്കമാലിയിലും എളങ്കുന്നപ്പുഴയിലുമാണ് ഒരേസമയം റേഷന്‍കാര്‍ഡുകളില്‍ പേര്. വനിതാ കമ്മീഷന് അദ്ധ്യക്ഷയെന്ന നിലയില്‍ വന്‍തുക പ്രതിഫലമായി വാങ്ങുമ്പോള്‍ത്തന്നെ ഇത് മറച്ചുവെച്ച് അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തം. എറണാകുളം – എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈന് ഉള്‍പ്പെട്ടിട്ടുള്ളത്.
വനിതാ കമ്മീഷന് അധ്യക്ഷ എന്നനിലയ്ക്ക് പ്രതിമാസം 60,000 രൂപ കൈപ്പറ്റുമ്പോഴും റേഷന്‍ കാര്‍ഡിലെ പ്രതിമാസ വരുമാനം വെറും 1800 രൂപ. കാര്‍ഡിലുള്ള ഏഴ് പേരുടേയും കൂടിയുള്ള വരുമാനമായാണിത് രേഖപ്പെടുത്തിയിരിക്കുന്നത്. ജോസഫൈന്റെ സഹോദരന് ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡ് ഉടമ.
പാചകവാതക സിലിണ്ടറും ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷനും മോട്ടോര്‍ വാഹനങ്ങളുമുള്ള കുടുംബമായിട്ടും ദാരിദ്ര്യരേഖയ്ക്കു താഴെയെന്നാണ് റേഷന്‍ കാര്‍ഡില്‍ പറയുന്നത്. മാത്രമല്ല ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഓരോമാസവും നല്കുന്ന നാല് കിലോ അരിയും ഒരുകിലോ ഗോതമ്പും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മുടങ്ങാതെ കൈപ്പറ്റുന്നുണ്ട്.
ഇതേസമയത്ത് ഭര്‍ത്താവ് പി.എ. മത്തായിയുടെ പേരിലുള്ള 1736026122 നമ്പരിലുള്ള റേഷന്‍ കാര്‍ഡിലും ജോസഫൈന് അംഗമായിരുന്നതായി ആലുവ താലൂക്ക് സപ്ലൈഓഫീസില്‍ നിന്ന് ലഭിച്ച് വിവരാവകാശരേഖയില്‍ പറയുന്നു. ഇത് എപിഎല്‍ കാര്‍ഡാണ്. 2008 ശേഷം എപിഎല്‍ കാര്‍ഡ് പുതുക്കാതെ ബിപിഎല്‍ കാര്‍ഡില്‍ മാത്രമാണ് ജോസഫൈന് അംഗമായിട്ടുള്ളത്. ബിപിഎല്‍ കാര്‍ഡില്‍ നിന്ന് വനിതാകമ്മീഷന് അധ്യ ക്ഷയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് റേഷന്‍കടയുടമ പറയുന്നു. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ജിസിഡിഎ ചെയര്പേഴ്സണായിരിക്കുമ്പോഴും ഇവര്‍ സര്‍ക്കാരിനെ വഞ്ചിക്കുകയായിരുന്നുവെന്ന് രേഖകളില്‍ വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: