അമൃത്സര്‍: കോണ്‍ഗ്രസുകാര്‍ അതും അതിലപ്പുറവും ചെയ്യും, എനിക്ക് അത്ഭുതമില്ല… വാര്‍ധക്യത്തിലും തളരുന്നില്ല ജഗദീഷ് കൗറിന്റെ ശബ്ദം. മുപ്പത്തഞ്ചു വര്‍ഷം മുമ്പ് സ്വന്തം നേതാവിന്റെ വധത്തിനു പകരം ചോദിക്കാന്‍ കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഭ്രാന്തന്മാരെപ്പോലെ ഓടിനടന്ന ദിവസങ്ങളില്‍ ഭര്‍ത്താവിനേയും പതിനെട്ടുകാരനായ മകനേയും മൂന്നു ബന്ധുക്കളേയും നഷ്ടമായ കൗര്‍. കൂട്ടക്കൊലയ്ക്കു നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ മരണം വരെ തടവിലിടാന്‍ ദല്‍ഹി ഹൈക്കോടതി വിധിച്ചപ്പോള്‍ നിര്‍ണായകമായത് ഒന്നാം സാക്ഷി കൗറിന്റെ മൊഴി തന്നെ.
പരേതനായ കെഹര്‍ സിങ്ങിന്റെ ഭാര്യ, വീട്ടു നമ്പര്‍ 2723, ഗുരുനാനാക് വാര, ഖല്‍സ് കോളേജ് പിഒ, അമൃത്സര്‍ എന്നാണ് ഇപ്പോള്‍ മേല്‍വിലാസം. 35 വര്‍ഷം മുമ്പ് കോണ്‍ഗ്രസുകാര്‍ ക്രൂരമായി സമ്മാനിച്ച മേല്‍വിലാസമാണിത്.
1984 ഒക്ടോബര്‍ മുപ്പത്തൊന്നിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖ് വംശഹത്യക്കു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തകര്‍ ദല്‍ഹിയുടെ തെരുവുകളില്‍ അഴിഞ്ഞാടിയപ്പോഴാണ് കൗറിന് സ്വന്തം ജീവിതം തന്നെ നഷ്ടപ്പെട്ടത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത്.
നവംബര്‍ ഒന്നിന് ദല്‍ഹി പാലം കോളനിയിലെ രാജ് നഗറില്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഭര്‍ത്താവ് കെഹര്‍ സിങ്ങിനെ വെട്ടി വീഴ്ത്തി. രക്ഷയുടെ അവസാന ശ്രമം നടത്തിയ മകന് പതിനെട്ടുകാരനായ ഗുര്‍പ്രീതിനെ അവര്‍ ജീവനോടെ ചുട്ടെരിച്ചു. വീട് തകര്‍ത്തു.
ഭര്‍ത്താവിന്റേയും മകന്റേയും മൃതദേഹം സംസ്കരിക്കാന്‍ പിറ്റേന്ന് അടുത്ത പോലീസ് സ്റ്റേഷനില്‍ സഹായം ചോദിച്ച് ചെന്നു കൗര്‍. എത്രയും പെട്ടെന്നു സ്ഥലം വിട്ടോ അല്ലെങ്കില്‍ ഇനിയും മരണങ്ങള് കാണേണ്ടി വരും എന്നായിരുന്നു മറുപടി. വീട്ടില്‍ അവശേഷിച്ച ഫര്‍ണിച്ചറുകള്‍ വെട്ടിപ്പൊളിച്ച് ആ തടികൊണ്ടാണ് കൗര്‍ പ്രിയപ്പെട്ടവര്‍ക്കു ചിതയൊരുക്കിയത്. ഡിഗ്രിക്കു മികച്ച മാര്‍ക്കു ലഭിച്ചപ്പോള്‍ മകനു സമ്മാനമായി കിട്ടിയ സ്വര്‍ണമെഡല്‍ മാറോടു ചേര്‍ത്തു പിടിച്ചിരുന്നു കൗര്‍ അപ്പോഴും.
ഭര്‍ത്താവിന്റേയും മകന്റേയും വേര്‍പാടിന്റെ കനല് വഴി താണ്ടി ദല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കു പോയി കൗര്‍. പക്ഷേ അത് പോരാട്ടത്തിന്റെ തുടക്കമായിരുന്നു. മുപ്പത്തഞ്ചു വര്‍ഷത്തെ നിയമ പോരാട്ടം. തന്റെ പ്രിയപ്പെട്ടതെല്ലാം തട്ടിയെടുത്തവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമത്തില്‍ പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങിയില്ല.
ദല്‍ഹിയിലെ പോലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസുകാരെ അക്രമത്തിനു പ്രേരിപ്പിക്കുന്ന സജ്ജന്‍ കുമാറിന്റെ വാക്കുകള്‍ മറന്നിരുന്നില്ല കൗര്‍. അത് കോടതിയില്‍ ആവര്‍ത്തിച്ചു. സിഖുകാരെ കൊന്നൊടുക്കുക, അവര്‍ക്ക് അഭയം നല്കുന്ന ഹിന്ദുക്കളേയും എന്നാണ് സജ്ജന്‍ പറഞ്ഞത്. എത്ര കോഴികളെ കൊന്നു എന്ന് കോണ്‍ഗ്രസുകാരോടു പരിഹാസത്തോടെ ചോദിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും കൗര്‍ കോടതിയില്‍ പറഞ്ഞു. ഇതെല്ലാം ദല്‍ഹി ഹൈക്കടതി ഗൗരവത്തിലെടുത്തു.
സജ്ജന്‍ കുമാറിനു കിട്ടിയ ശിക്ഷയില്‍ തൃപ്തയല്ല ജഗദിഷ് കൗര്‍. അയാളെ തൂക്കിലേറ്റണം, ഞാന്‍ സുപ്രീംകോടതിയില്‍ പോകും.
സിഖ് വംശഹത്യയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന കമല്‍നാഥിനെ കോണ്‍ഗ്രസ് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൗര്‍ പറഞ്ഞു, എനിക്കതില്‍ അത്ഭുതമില്ല. സജ്ജനും നല്കിയില്ലേ വലിയ സ്ഥാനങ്ങള്‍. മനുഷ്യ ജീവന് അല്‍പ്പം പോലും വില കല്‍പ്പിക്കാത്തവരാണവര്‍. അതും അതിലപ്പുറവും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: