കൊച്ചി: പിണറായി സര്‍ക്കാരിന്റെ അശ്രദ്ധയും പിടിപ്പുകേടും മൂലം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങി. ഇതോടെ പതിനായിരങ്ങള്‍ വണ്ടി കിട്ടാതെ പെരുവഴിയിലായി. എംപാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി ഉത്തരവു പ്രകാരം രായ്ക്കുരാമാനം പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് 1763 സര്‍വീസുകളാണ് മുടങ്ങിയത്.
തിരക്കേറെയുള്ള റൂട്ടുകളില്‍, പ്രത്യേകിച്ച് ശബരിമലയടക്കമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ ബസ് സ്റ്റാന്‍ഡുകള്‍ ജനസമുദ്രമായി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ബസ് കിട്ടാതെ വന്നതോടെ പല ഡിപ്പോകളിലും സംഘര്‍ഷാവസ്ഥ വരെയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങുമെന്നാണ് സൂചന. പിഎസ്സി വഴി നിയമനം ലഭിച്ചവരെ വിളിച്ചുവരുത്തി പരിശീലനം നല്കി നിയമിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ചയെടുക്കും. അതുവരെ പ്രതിസന്ധി തുടര്‍ന്നേക്കും.
തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെ ഷെഡ്യൂളുകളാണ് മുടങ്ങിയത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരം ജീവനക്കാര്‍ വിസമ്മതിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ മുടങ്ങിയത് ഇരുപത് സര്‍വീസുകള്‍. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്ന് 152 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാസര്‍കോട് 115 പേര്‍ക്ക് ജോലി നഷ്ടമായി. മംഗലാപുരം ഉള്‍പ്പെടെ അന്തര്‍സംസ്ഥാന പാതയില്‍ 41 സര്‍വീസുകള്‍ ഇന്നലെ മുടങ്ങി. കോഴിക്കോട് ജില്ലയില്‍ മുടങ്ങിയത് 200 സര്‍വീസുകള്‍. ഇവിടെ 96 കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.
വയനാട് ജില്ലയിലെ 238 സര്‍വീസുകളില്‍ 80 എണ്ണവും മുടങ്ങി. 201 എംപാനലുകാരെയാണ് പിരിച്ചുവിട്ടത്. മലപ്പുറം ജില്ലയിലെ നാല് ഡിപ്പോകളില്‍ 62 സര്‍വീസുകള്‍ മുടങ്ങി. തൃശൂര്‍ ജില്ലയിലെ ഏഴ് ഡിപ്പോകളില്‍ നിന്നുള്ള 65 സര്‍വീസുകള്‍ മുടങ്ങി. 260 ജീവനക്കാര്‍ക്കാണ് ജില്ലയില്‍ ജോലി നഷ്ടമായത്.
ആലപ്പുഴയില്‍ ഇന്നലെ 73 ഷെഡ്യൂളൂകള്‍ മുടങ്ങി. ശബരിമല സര്‍വീസുകള്‍ ഏറ്റവും കൂടുതല്‍ നടത്തുന്ന ചെങ്ങന്നൂരില്‍ 27 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. 253 എം പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
കൊല്ലം ജില്ലയില്‍ 105 ഷെഡ്യൂളുകളാണ് മുടങ്ങിയത്. എട്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. 676 ഷെഡ്യൂളുകളാണ് ജില്ലയിലുള്ളത്. 221 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.
കോട്ടയം ജില്ലയില്‍ ഇന്നലെ ഉച്ചവരെ 119 സര്‍വീസുകള്‍ മുടങ്ങി. ഇടുക്കി ജില്ലയിലെ ആറു ഡിപ്പോകളിലായി മുടങ്ങിയത് 115 സര്‍വീസുകളാണ്. 267 എംപാനല്‍ ജീവനക്കാര്‍ക്കാണ് ഇതുവരെ ജോലി നഷ്ടമായത്.
പത്തനംതിട്ട ഡിപ്പോയിലെ 17 സര്‍വീസുകള്‍ മുടങ്ങി. വൈകിട്ട് അഞ്ചരയ്ക്കും രാത്രി ഏഴിനുമുളള മാനന്തവാടി സര്‍വീസ് നടത്തിയില്ല. നാല് തിരുവനന്തപുരം സര്‍വീസുകളും മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: