കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. മൊബൈല്‍ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നതടക്കമുള്ള കാര്യങ്ങള്‍ തെളിവുകള്‍ വിലയിരുത്തി വിചാരണക്കോടതിയാണ് പരിശോധിക്കേണ്ടതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.
പോലീസ് ആരെയെങ്കിലും തിരഞ്ഞു പിടിച്ച് കേസില്‍ പ്രതിയാക്കിയതിനോ പക്ഷപാതപരമായി അന്വേഷണം നടത്തിയെന്നതിനോ തെളിവില്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികളെ അറസ്റ്റ് ചെയ്ത് ഇവര്‍ക്കെതിരെ കുറ്റപത്രം നല്കിയ ശേഷമാണ് ദിലീപിനെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം നല്‍കിയത്, കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തില്‍ പോലീസ് പക്ഷപാതപരമായാണ് കേസന്വേഷണം നടത്തിയതെന്നും സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ചലച്ചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന്, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് പോലീസ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇരുവര്‍ക്കുമെതിരെയുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും സിബിഐ അന്വേഷണത്തിന് കാരണമാകുന്ന വസ്തുതയല്ലെന്നും ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഈ വാദം തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: