പെരുന്ന: വനിതാ മതിലിന്റെ പേരില്‍ എന്‍എസ്എസിനെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ്. രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും നിരീശ്വര വാദത്തിന് എതിരാണെന്നും സുകുമാരന്‍ നായര്‍ തുറന്നടിച്ചു. കോടിയേരിയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍ എന്‍എസ്എസിനെ പറ്റിയുള്ള അജ്ഞത മൂലവും, ആനുകാലിക സാഹചര്യങ്ങളില്‍ നിന്നും ഉടലെടുത്ത നിരാശ മൂലവുമാണെന്ന് പറയേണ്ടി വരും. എന്‍എസ്എസിനെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളത്. എന്‍എസ്എസ് ആര്‍എസ്എസ് പാളയത്തിലെത്തും എന്ന് പറയുന്നത് കോടിയേരിയുടെ അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്ത കുറിപ്പിലൂടെ പറഞ്ഞു.
സ്വന്തം വീഴ്ച്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്നത്ത് പത്മനാഭന്റെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതവുമായ, നിലപാടാണ് എന്‍എസ്എസ് ഇന്നും തുടരുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് അറിയണം. 1957ല്‍ മന്നത്ത് പത്മനാഭന് നിങ്ങള്‍ക്ക് അഭിമതനായിരുന്നു. എന്നാല്‍ 1959ലെ സംഭവ വികാസങ്ങളെ തുടര്‍ന്ന് മന്നത്ത് പത്മനാഭനെ അനഭിമതനാക്കിയത് ആരാണ്. ഇന്ന് നിങ്ങള്‍ക്ക് മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനായി അംഗീകരിക്കേണ്ടി വന്നു. അദ്ദേഹത്തെ നെഞ്ചിലേറ്റി, പ്രസ്ഥാനത്തെ നയിക്കുന്ന എന്‍എസ്എസ് നേതൃത്വത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ നിങ്ങള്‍ക്ക് പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസിന് എന്നും ഒരു നിലപാടേ ഉള്ളു. അത് രാജ്യനന്മക്ക് വേണ്ടി മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുക എന്നതാണ്. അതിന്റെ പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: