തിരുവനന്തപുരം : പുതിയതായി സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം പാലനുകാര്ക്ക് നല്‍കിയിരുന്ന ശമ്പളമേ നല്‍കൂവെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. താത്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസിയില്‍ നിന്നും പറഞ്ഞുവിട്ടതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് തച്ചങ്കരി ഇക്കാര്യം അറിയിച്ചത്.
റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കുന്നവര്‍ക്ക് പിഎസ്സി നിര്‍ദ്ദേശിക്കുന്ന ശമ്പളം നല്കാന് സാധിക്കില്ല. മറ്റു സെക്ഷനില്‍ ജോലി ചെയ്യുന്നവരില്‍ കണ്ടക്ടര്‍ ബാഡ്ജിലുള്ളവരെ ആ തസ്തികയിലേക്ക് നിയമിക്കാന്‍ തയ്യാറാണ്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിയാകും നിയമനമെന്നും തച്ചങ്കരി അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയില്‍ അല്ലെന്നും സര്‍വ്വീസ് വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ചെലവ് ലാഭിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു ദിവസം പതിനേഴ് ലക്ഷം രൂപവരെ ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്.
പുതിയതായി നിയമന ഉത്തരവ് ലഭിച്ച 4051 പേര് വ്യാഴാഴ്ച ജോലിയില്‍ പ്രവേശിക്കണം. ഇത്തരത്തില്‍ എത്രപേര്‍ ജോലിയില്‍ കയറുമെന്നതിന്റെ കാര്യത്തില്‍ കോര്പ്പറേഷന് വ്യക്തതയില്ല. ഇവര്‍ക്ക് രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പരിശീലന പരിപാടികള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കി സര്‍വ്വീസ് പുനരാരംഭിക്കാനുള്ള പദ്ധതിയാണ് നിലവില്‍ ആവിഷ്കരിക്കുന്നത്.
നിലവില്‍ 9500 സ്ഥിരം കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിയില്‍ ഉണ്ട്. ഇതില്‍ 800 പേര് അവധിയിലാണ്. ഇവരെ തിരിച്ചുവിളിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: