തിരുവനന്തപുരം: വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഫോണിലൂടെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ടു കൊന്ന സനല്‍കുമാറിന്റെ ഭാര്യ വിജി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി വിളിച്ചപ്പോഴാണ് മന്ത്രിയുടെ ശകാരം. ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാവില്ലെന്നായിരുന്നു മന്ത്രിയുടെ ശകാരം.
സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തില്‍ മാറ്റമില്ലെന്നാണ് അറിയിച്ചത്. ഒരുമാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവെച്ചിട്ടില്ല. മുഖ്യമന്ത്രി ഉറപ്പ് നല്കിയെങ്കില് സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണണമെന്നും എം.എം മണി പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലിയൊന്നും എടുത്തുവച്ചിട്ടില്ലെന്നും മണി ശകാരിച്ചു.
എം.എം മണി തന്നെ അവഹേളിച്ചുവെന്ന് വിജി ആരോപിച്ചു. സര്‍ക്കാര്‍ തുടര്‍ച്ചയായി വേദനിപ്പിക്കുന്നുവെന്നും വിജി പറഞ്ഞു. വിജിയുടെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സഹായത്തിനായിട്ടായിരുന്നു വിജി എം.എം മണിയെ വിളിച്ചത്.
സത്യഗ്രഹ സമരം പത്ത് ദിവസമായിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ ഒരു രൂപ പോലും ഇതുവരെയും ഇവര്‍ക്ക് നല്കാന് തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജി മന്ത്രിയെ വിളിച്ചത്. വിജിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ അതില്‍ നടപടിയുണ്ടായില്ല.
വിജിയും കുട്ടികളും സഹായം തേടി സെക്രട്ടേറിയറ്റ് പടിക്കലുണ്ടെന്ന കാര്യം അറിയാമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കടക്കെണിയിലായ ഈ കുടുംബത്തിന് ഒരു രൂപയെങ്കിലും നല്‍കുമോയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഐക്യദാര്‍ഢ്യവുമായി പലരും സമരപന്തലിലെത്തുന്നുണ്ട്. എന്നാല്‍ വിജിക്ക് അത്യാവശ്യമായി വേണ്ടത് ഒരു ജോലിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: