ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ആലിംഗനം ചെയ്യുമ്പോള്‍ ഫൗസിയ കരയുകയായിരുന്നു. ആറു വര്‍ഷം പാക്കിസ്ഥാനില്‍ ജയിലിലായിരുന്ന ഹമീദ് നിഹാല്‍ അന്‍സാരിയുടെ അമ്മയാണ് ഫൗസിയ. കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി പാക്കിസ്ഥാനില്‍ നിന്നു തിരിച്ച് ഇന്ത്യയിലെത്തിയ മകനൊപ്പം സുഷമയെ കാണാനെത്തിയ ഫൗസിയ വികാരനിര്‍ഭരയായാണ് പ്രതികരിച്ചത്.
മേരാ ഭാരത് മഹാന്, മേരാ മാഡം (സുഷമ) മഹാന്, മേരീ മാഡം (സുഷമ) നേ കിയാ ഹി സബ് കുച്ച് (എന്റെ മാഡമാണ് എല്ലാം ചെയ്തത്) സുഷമയെ ആലിംഗനം ചെയ്യുമ്പോള്‍ ഫൗസിയയുടെ ഈ വാക്കുകള്‍ക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു.
വ്യാജരേഖകളുമായി പാക്കിസ്ഥാനില്‍ കടന്നു എന്ന് ആരോപിച്ച് 2012ലാണ് മുപ്പത്തിമൂന്നുകാരനായ മുംബൈ നിവാസി ഹമീദ് നിഹാല്‍ അന്‍സാരി അറസ്റ്റിലായത്. അന്നു മുതല്‍ പാക് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. 2015ല്‍ സൈനിക കോടതി ഹമീദിന് ശിക്ഷ വിധിച്ചപ്പോള്‍ മുതല്‍ പെഷവാര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.
ഹമീദിന്റെ മോചനം ആവശ്യപ്പെട്ട് 96 കുറിപ്പുകളാണ് ഇന്ത്യ പാക്കിസ്ഥാനു നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹമീദിനെ പാക്കിസ്ഥാന് മോചിപ്പിച്ചത്.
ശക്തമായ നീക്കങ്ങള്‍ക്കു നന്ദി അറിയിക്കാനാണ് ഹമീദും അമ്മ ഫൗസിയയും ഇന്നലെ സുഷമ സ്വരാജിനെ സന്ദര്‍ശിച്ചത്. മകന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ഫൗസിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: