സജ്ജന്‍ കുമാര്‍, അനില്‍ വിജ്
ആയിരത്തിത്തൊള്ളായിരത്തി എണ്പത്തിനാലില് കോണ്‍ഗ്രസ്സ് നടത്തിയ സിഖ് കൂട്ടക്കൊലയുടെ പേരില്‍ രാജീവ് ഗാന്ധി മരണാനന്തരം ശിക്ഷിക്കപ്പെടണമെന്ന ഹരിയാന മന്ത്രി അനില്‍ വിജിന്റെ പ്രസ്താവന അല്പം അതിരുകടന്നുപോയോ എന്ന് കോണ്ഗ്രസ്സുകാരല്ലാത്ത ചിലര്‍ക്കുപോലും തോന്നിയേക്കാം. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ വിജ് ഉന്നയിക്കുന്ന ആവശ്യം നൂറുശതമാനവും ശരിയാണെന്ന് ആര്‍ക്കും ബോധ്യമാവും. വിജ് പറയുന്നതുപോലെ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെ പിന്തുണയ്ക്കുക മാത്രമല്ല, അതിന്റെ പ്രഭവകേന്ദ്രം കൂടിയായിരുന്നു. ‘വന്മരം വീണാല്‍ ഭൂമി കുലുങ്ങു’മെന്ന് ആയിരക്കണക്കിന് നരഹത്യകള്‍ അരങ്ങേറി ദിവസങ്ങള്‍ക്കകം ന്യായീകരിച്ചത് രാജ്യത്തിന്റെ ഭരണാധിപനായിരുന്ന രാജീവ് ഗാന്ധിയായിരുന്നു. ഒരുപക്ഷേ ലോകചരിത്രത്തില്‍ ഹിറ്റ്ലര്‍ മാത്രമായിരിക്കാം ഇങ്ങനെ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിനെ പരസ്യമായി ന്യായീകരിച്ചിട്ടുണ്ടാവുക.
രാജീവ് ഗാന്ധിയുടെ പ്രേരണയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തവരില്‍ ഒരാളായ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാറിന് 34 വര്‍ഷത്തിനുശേഷം ദല്‍ഹി ഹൈക്കോടതി ആജീവനാന്തം തടവുശിക്ഷ വിധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി അനില്‍ വിജ്. സജ്ജനുള്‍പ്പെടെയുള്ള കോണ്ഗ്രസ്സുകാര് ചെയ്ത തെറ്റിന്റെ കാഠിന്യം വിധിന്യായം എടുത്തുകാട്ടിയിട്ടുണ്ട്. 1984 നവംബര്‍ ഒന്നിനും നാലിനുമിടയില്‍ ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും 3,350 സിഖുകാരെ കൊന്നൊടുക്കിയ സംഭവത്തെ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍’ എന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ‘നിയമം നടപ്പാക്കേണ്ടവരുടെ സഹായത്തോടെ രാഷ്ട്രീയ നേതാക്കളാണ് ഇത് ചെയ്തത്’ എന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സജ്ജന്‍കുമാര്‍ ഇതില്‍ ഒരാള്‍ മാത്രം. മറ്റുള്ളവര്‍ ആരൊക്കെയാണ്, ഏതാണ് അവരുടെ പാര്‍ട്ടി എന്നൊക്കെ പുതുതലമുറ അറിയേണ്ടതുണ്ട്; അറിയിക്കേണ്ടതുണ്ട്.
അതിഭയാനകമായ സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്തവരില്‍ ഭൂരിപക്ഷം പേര്‍ക്കും ‘രാഷ്ട്രീയ സംരക്ഷണം’ ലഭിക്കുകയും, മൂന്നു പതിറ്റാണ്ടിലേറെ വിചാരണയില്നിന്നും ശിക്ഷയില്‍നിന്നും രക്ഷപ്പെടുകയും ചെയ്തു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. രാജീവ് ഗാന്ധിയുടെയും സോണിയയുടെയും രാഹുലിന്റെയും കോണ്‍ഗ്രസ്സാണ് കോടതിയുടെ കടുത്ത വിമര്‍ശനത്തിനിടയാക്കിയ ഈ സംരക്ഷണമൊരുക്കിയതെന്ന് രാഷ്ട്രീയം എന്തുതന്നെയായാലും മനുഷ്യസ്നേഹികള്‍ ഒരിക്കലും വിസ്മരിക്കരുത്.
വിധി പുറത്തുവന്നയുടന്‍ അതിന്റെ പ്രത്യാഘാതം മുന്നില്‍കണ്ട് സജ്ജന്‍കുമാറിന് പാര്‍ട്ടി ഭാരവാഹിത്വമില്ലെന്നും, പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ കപില്‍ സിബല്‍ പറഞ്ഞത്. പച്ചക്കള്ളമാണിത്. ആരോപണ വിധേയനായിട്ടും സജ്ജനെ കോണ്‍ഗ്രസ്സ് മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2004ല്‍ ഔട്ടര്‍ ദല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ്സ് പ്രചാരണ സമിതിയില്‍ സജ്ജന്‍ അംഗമായിരുന്നു. രാഹുലിന്റെ യോഗങ്ങളില്‍ ആളെക്കൂട്ടാനുള്ള ചുമതലയും നല്കി. നുണ പറയുകയെന്നത് മനോരോഗമായി മാറിയിട്ടുള്ളവരാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളെന്ന് സിബലിന്റെ ഒറ്റ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാം.
ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ്സ് നടത്തിയ ഭാരത് ബന്ദിന്റെ ഭാഗമായി ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നയിച്ച സജ്ജന്‍ കുമാറിനോട് സിഖ് കൂട്ടക്കൊലയെക്കുറിച്ച് ചോദിച്ച പത്രപ്രവര്ത്തകന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. 1984 മുതല്‍ കോണ്‍ഗ്രസ്സ് സജ്ജനെ സംരക്ഷിച്ചുപോരുകയായിരുന്നുവെന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് എച്ച്.എസ്. ഫുല്‍ക്കെയുടെ ആരോപണം അക്ഷരംപ്രതി ശരിയാണ്. 2012ല്‍ യുപിഎ ഭരണത്തിന്റെ തണലില്‍ സജ്ജനെതിരായ സാക്ഷിമൊഴി പോലീസ് നീക്കുകയും പകരം കെട്ടിച്ചമച്ച മൊഴി രേഖപ്പെടുത്തുകയും ചെയ്തത് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പറയുകയുണ്ടായി. തെളിവുകളില്ലാഞ്ഞിട്ടല്ല, നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അനുവദിക്കാതിരുന്നതാണ് കുറ്റവാൡകള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ ഇതിന് മാറ്റം വന്നു.
സജ്ജന്‍ കുമാറിനെ കോടതി ശിക്ഷിച്ച ദിവസം തന്നെ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത് കാലത്തിന്റെ വികൃതിയായിരിക്കാം. സിഖ് കൂട്ടക്കൊലയില്‍ സജ്ജന്‍ ചെയ്തതായി തെളിഞ്ഞ അതേ സ്വഭാവത്തിലുള്ള കുറ്റംതന്നെയാണ് കമല്‍നാഥിനെതിരെയും ആരോപിക്കപ്പെടുന്നത്. തന്റെ ‘മൂന്നാമത്തെ മകന്’ എന്ന് ഇന്ദിരാഗാന്ധി തന്നെ വിശേഷിപ്പിച്ചിട്ടുള്ള കമല്‍നാഥ് ‘അമ്മ’യുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു എന്നുവേണം കരുതാന്‍.
കലാപത്തിനിടെ ദല്‍ഹിയിലെ കന്റോണ്‍മെന്റ് പ്രദേശത്ത് അഞ്ച് സിഖുകാരെ കൊലപ്പെടുത്തുകയാണ് സജ്ജന്‍ കുമാറും കൂട്ടാളികളും ചെയ്തത്. ‘ഒരൊറ്റ സിഖുകാരനും രക്ഷപ്പെടരുത്’ എന്നാണത്രേ സജ്ജന്‍ ആക്രോശിച്ചത്. ദല്‍ഹിയിലെ രാഘവ് ഗഞ്ച് ഗുരുദ്വാര ആക്രമിച്ച് രണ്ട് സിഖുകാരെ കൊലപ്പെടുത്തിയെന്നാണ് കമല്‍നാഥിനെതിരായ ആരോപണം. ഈ ഗുരുദ്വാരയ്ക്ക് മുന്പില് നവംബര്‍ ഒന്നിന് കമല്‍ നാഥ് രണ്ട് മണിക്കൂര്‍ ചെലവഴിച്ചതായി ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ടര്‍ സഞ്ജയ് സൂരി രംഗനാഥ് മിശ്ര കമ്മീഷന് സത്യവാങ്മൂലത്തിലൂടെയും, നാനാവതി കമ്മീഷന് നേരിട്ടും മൊഴി നല്‍കിയിട്ടുണ്ട്. ‘കമല്‍നാഥ് നിയന്ത്രിച്ചിരുന്ന ജനക്കൂട്ടം നിര്‍ദ്ദേശങ്ങള്‍ക്കായി അദ്ദേഹത്തിനു നേരെ നോക്കുകയായിരുന്നു’വെന്നാണ് സൂരിയുടെ മൊഴി. കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ചിലര്‍ ചേര്‍ന്ന് ഗുരുദ്വാരയ്ക്ക് തീയിട്ടു. ഇതൊക്കെ നടക്കുമ്പോള്‍ ആ സിഖുകാരുടെ ശരീരങ്ങള്‍ റോഡുവക്കില്‍ കിടന്നു കത്തുകയായിരുന്നു.
സജ്ജന്‍ കുമാറിനെതിരായ ശിക്ഷ മൂന്നുപതിറ്റാണ്ട് വൈകാന്‍ കാരണം അയാള്‍ക്ക് കോണ്‍ഗ്രസ്സ് നല്കിയ രാഷ്ട്രീയ സംരക്ഷണമാണ്. കുറ്റാരോപിതനും കേസില്‍ പ്രതിയുമായ ജഗദീഷ് ടൈറ്റ്ലറെ കോണ്‍ഗ്രസ്സ് പലയാവര്‍ത്തി കേന്ദ്രമന്ത്രിയാക്കുകയുണ്ടായി. ഇതേ സംരക്ഷണമാണ് കമല്‍നാഥിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പദവി പോയിട്ട് പാര്‍ട്ടി പദവിപോലും വഹിക്കാനുള്ള ധാര്‍മികാവകാശം കമല്‍നാഥിനില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിന്റെ പാര്‍ട്ടി ചുമതല നല്കിയ കമല്‍നാഥിന് പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നുവല്ലോ. പ്രധാനമന്ത്രി പദവി നല്‍കിയതിന്റെ പ്രത്യുപകാരമായി 2005-ല്‍ ഡോ. മന്മോഹന് സിങ് മാപ്പുപറയുകയുണ്ടായി. ഒരു സിഖുകാരനെക്കൊണ്ടുതന്നെ ഇത് പറയിപ്പിക്കാനാണ് സോണിയ, മന്‍മോഹനെത്തന്നെ പ്രധാനമന്ത്രിയാക്കിയതിന്റെ കാരണങ്ങളിലൊന്ന്. മന്മോഹന്റെ മാപ്പപേക്ഷയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കുകയാണ് വേണ്ടത്.
സിഖ് കൂട്ടക്കൊലയുടെ കാര്യത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യണമെന്നും, നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ അനുചിതമെന്ന് തോന്നാമെങ്കിലും തികച്ചും ന്യായമായ ആവശ്യമാണിത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ആള്‍ക്കൂട്ടം നിയന്ത്രണംവിട്ട് അക്രമത്തിനിറങ്ങുകയായിരുന്നില്ല. സംഘടിതവും ആസൂത്രിതവുമായിരുന്നു മനുഷ്യക്കശാപ്പുകള്‍. വാക്കുകൊടുത്തത്രയും സിഖുകാരെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ താനെങ്ങനെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ മുഖത്തുനോക്കും എന്നാണത്രേ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയവരിലൊരാളും കേസില്‍ വിചാരണ നേരിടുന്നയാളുമായ ജഗ്ദീഷ് ടൈറ്റ്ലര്‍ പറഞ്ഞത്. ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ വംശഹത്യയുടെ ഗൂഢാലോചന നടന്നത് സോണിയാഗാന്ധിയുടെ വസതിയിലായിരുന്നതുകൊണ്ടാണ് അവരേയും ചോദ്യം ചെയ്യണമെന്ന് അകാലിദള്‍ നേതാവ് ആവശ്യപ്പെടുന്നത്.
സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ 541 കേസുകളാണ് എടുത്തിട്ടുള്ളത്. ശിക്ഷ വിധിച്ചത് 13 കൊലപാതകങ്ങളില്‍ മാത്രം. 186 കേസുകളാണ് പുനരന്വേഷിക്കുന്നത്. ‘ഞാന്‍ അതിന്റെ ഭാഗമായിരുന്നില്ല’ എന്നുപറഞ്ഞ് രാഹുല്‍ഗാന്ധിയെപ്പോലെ കൈകഴുകാന്‍ സോണിയയ്ക്ക് ആവില്ല. കേസുകള്‍ ശരിയായി അന്വേഷിക്കപ്പെട്ടാല്‍ നിയമത്തിന്റെ നീണ്ട കൈകള്‍ സോണിയയെയും പിടികൂടും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: