”ശബരിമലയില്‍ മാത്രമല്ല, എല്ലാ പൊതുക്ഷേത്രങ്ങളിലും വരുമാനം ഗണ്യമായി കുറഞ്ഞു. ദേവസ്വത്തില്‍ 60% ക്രിസ്ത്യാനികളാണെന്നും കുപ്രചരണമുണ്ടായി. ദേവസ്വം നടത്തിപ്പിന് ഇടത്സര്‍ക്കാര്‍ പണം നല്‍കും….” ഡിസംബര്‍ 17ലെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ പത്രസമ്മേളനത്തിലെ വാക്കുകളാണിത്.
പത്മകുമാറിന്റെ പ്രസ്താവനകള്‍ മുഴുവന്‍ ഹിന്ദുവിശ്വാസ ധ്വംസകരായ പിണറായി-കടകംപളളി സ്റ്റൈലിലായിരുന്നു. ഇദ്ദേഹത്തിന്റെ പ്രതികരണം ഈ രീതിയിലാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയേയുളളൂ. ‘പൊതു’ ക്ഷേത്രമെന്ന പ്രയോഗം ശ്രദ്ധിക്കേണ്ടതാണ്. സര്‍ക്കാര്‍ ദേവസ്വം ക്ഷേത്രങ്ങള്‍ ഹിന്ദു വിശ്വാസികളുടേതല്ല, പൊതുജനങ്ങളുടേതാണ് എന്ന മാര്‍ക്സിസ്റ്റ് വ്യാഖ്യനമാണിത്. കോടതിയില്‍ ക്ഷേത്രകാര്യം മറ്റ് മതസ്ഥരുമായി ചര്‍ച്ച ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ശ്രദ്ധിക്കണം.
ശശികല ടീച്ചര്‍ തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് 12 വര്‍ഷം മുന്‍പ് പറഞ്ഞ കാര്യം ദുര്‍വ്യാഖ്യനം ചെയ്ത് മതവര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനും പത്മകുമാര്‍ ശ്രമിക്കുന്നു. സുപ്രീംകോടതിയില്‍ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ദേവസ്വം ബോര്‍ഡ് സിപിഐഎം നയത്തിനനുസൃതമായി യുവതീ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്തതിനാലാണ് ശബരിമല ക്ഷേത്രാചാരവിരുദ്ധമായ കോടതി ഉത്തരവുണ്ടായത്.
ഹിന്ദുക്കളുടെ പണമുപയോഗിച്ച് ക്ഷേത്രധ്വംസനം നടത്തുന്ന ബോര്‍ഡിന്റെ കീഴിലുളള മുഴുവന്‍ ക്ഷേത്രങ്ങളിലും കാണിക്ക ഇടണ്ട എന്ന് ഇതിനാലാണ് വിശ്വാസികള്‍ തീരുമാനിച്ചത്. ബോര്‍ഡ് എന്ത് പറഞ്ഞാലും, എത്ര പരസ്യം ചെയ്താലും ദേവസ്വം ഭരണം വിശ്വാസികളുടെ കൈകളില്‍ എത്തിച്ചേരുന്നതുവരെ കാണിക്ക ബഹിഷ്കരണം തുടരും. ആചാരങ്ങള്‍ ലംഘിക്കാനുളളതാണ്, വനിതാ മതില്, ആര്‍ത്തവ യോഗങ്ങള്‍, നിരോധനാജ്ഞ, അറസ്റ്റുകള്‍, കളളക്കേസുകള്‍, ബാരിക്കേഡുകള്‍, ദുഷ്പ്രചരണങ്ങള്‍ എന്നിവയെല്ലാമായി ഹിന്ദുവേട്ട നടത്തി മുന്നേറുന്ന ഇടത് സര്‍ക്കാരിന്റെ വിനീതദാസരായ അവിശ്വാസി ബോര്‍ഡിനെതിരെ ഭക്തര്‍ ശക്തമായി പ്രതികരിക്കും.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ശബരിമലയില്‍ അഞ്ചാമത് വിമാനത്താവളം നിര്‍മ്മിക്കാന്‍ പഠനം നടത്തിയതായി പറഞ്ഞത് ഗൗരവമായി കണക്കിലെടുക്കണം. സിപിഎമ്മും, സര്‍ക്കാരും, ദേവസ്വം ബോര്‍ഡും ശബരിമല ക്ഷേത്രാചാരങ്ങള്‍ തകര്‍ത്ത് പണം കൊയ്യാനുളള ബിസിനസ് ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനുളള ശ്രമങ്ങളെ മുഴുവന്‍ വിശ്വാസികളും ജനാധിപത്യവാദികളും നഖശിഖാന്തം എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
സുധീര്‍, നീരേറ്റുപുറം, കുട്ടനാട്.
കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ മതില്
വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഖജനാവിലെ പണം മതിലിനായി ചെലവഴിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞത് പച്ചക്കള്ളമാണ്. അങ്കണവാടി ജോലിക്കാരെയും ആശാവര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാന്‍ ജില്ലാകളക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ട് ദിവസങ്ങളായി. ഇത് പറഞ്ഞ് ഈ ജോലിക്കാരെ ഇവരുടെ മേലുദ്ധ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഉള്ള ജോലി മതിലില്‍ തട്ടി നഷ്ടപ്പെടുമെന്ന ആശങ്കയിലാണവര്‍.
സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിക്കാതെയാണോ കളക്ടര്‍ സര്‍ക്കുലര്‍ ഇറക്കുന്നത്…? കളക്ടര്‍ സര്‍ക്കുലര്‍ ഇറക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചിരിക്കില്ലേ.? ഇവരെല്ലാം ഇതിനായി ജോലിസമയത്തല്ലേ പ്രവര്‍ത്തിക്കുന്നത്? അവരുടെയെല്ലാം ഓഫീസിലെ സൗകര്യങ്ങളല്ലേ ഉപയോഗിക്കുന്നത്? ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയും ഖജനാവിലെ പണത്തിന്റെയും ദുഃര്‍വിനിയോഗമാണ് നവോത്ഥാനമെന്ന പേരില്‍ വനിതാ മതില് പണിയാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥിനികളെ വരെ സിപിഎം തയ്യാറാക്കിയ ഈ കാപട്യമതിലിനായി സര്‍ക്കാര്‍ കരുവാക്കുന്നു. പ്രധാനമന്ത്രിയുടെ വിദ്യാര്‍ത്ഥികളോടുള്ള സംവാദംവരെ തടഞ്ഞ പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പും ഇതിലൂടെ വ്യക്തമായി.
-തെരുവത്ത് രവീന്ദ്രന് കുന്നുംപുറം വേങ്ങര.
പാവങ്ങളുടെ ആനുകൂല്യങ്ങള്‍ തട്ടുന്ന പാര്‍ട്ടി
ബിപിഎല്‍ കാര്‍ഡ് സ്വന്തമാക്കിയ ജോസഫൈന് വനിതാ കമ്മീഷന് ചെയര്‍മാനായി വിലസുന്ന വാര്‍ത്ത ശ്രദ്ധേയമാണ്. തൊഴിലാളികള്‍ക്കും അധഃകൃതര്‍ക്കും വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് വ്യാജപ്രചരണം നടത്തുകയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടിഅണികളും പാര്‍ട്ടിയുടെ തലപ്പത്തുള്ളവരും കൂടി പങ്കിട്ടെടുക്കുകയുമാണ് ചെയ്യുന്നത്. അതിന്റെ ഒരു നേര്‍ചിത്രമാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും വനിതാകമ്മീഷന് ചെയര്‍മാനുമായ ഈ സ്ത്രീ സ്വന്തമാക്കി വച്ചിരിക്കുന്ന ബിപിഎല്‍ കാര്‍ഡ്. ഒരുപിടി അരിക്കുവേണ്ടി യാചിച്ച ഒരു വനവാസി യുവാവായ മധുവിനെ തല്ലികൊന്ന നാട്ടിലാണിത്. ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ റ്റിഎ വാങ്ങിയവരില്‍ മുന്‍പന്തിയില്‍ നില്കുന്നത് പാര്‍ട്ടി എംപിമാരായ രാജേഷും സമ്പത്തുമാണ്. അതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. സ്പീക്കറുടേയും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും കണ്ണടധൂര്‍ത്തും. കോടികളുടെ മെഡിക്കല്‍ ധൂര്‍ത്തുമെല്ലാം കാണിക്കുന്നത് ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ ഭരണം കയ്യാളുന്ന ഒരു പാര്‍ട്ടി നേതൃത്വത്തെയാണ്. സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാതെ എല്ലാം സ്വന്തമാക്കാന്‍ വ്യഗ്രത പൂണ്ടു നില്കുന്നവരുടെ ഒരുകൂട്ടമായി മാറിയിരിക്കുകയാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി.
-രഘുമോഹനകുമാര്‍, എളമക്കര, എറണാകുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: