കോട്ടയം: ബൂട്ടിട്ട് ലാത്തിയും ഷീല്‍ഡുമായി സന്നിധാനത്ത് പോലീസ് പ്രവേശിച്ചത് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമെന്ന് ശബരിമല കര്‍മസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍.
കോടതിവിധിയുടെ മറവില്‍ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാരിന്റേത്. ഇവിടെയെത്തുന്ന ഭക്തരും ഉദ്യോഗസ്ഥരും പരസ്പരം സ്വാമി എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍, പോലീസുകാര്‍ ആരെയും സ്വാമി എന്ന് വിളിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിര്‍ദേശം. പിന്നീട,് ബെല്‍റ്റും ബൂട്ടുമടക്കമുള്ള യൂണിഫോം ധരിച്ചുമാത്രമേ പോലീസുകാര്‍ ഡ്യൂട്ടിചെയ്യാവൂ എന്ന കര്‍ശന നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം വരെ നടപ്പന്തല്‍ വരെ മാത്രം ഇത്തരത്തില്‍ എത്തിയ പോലീസ് ഇപ്പോള്‍ സന്നിധാനത്തേക്കും കയറി.
ഇത് ആചാരലംഘനമാണ്. ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്ത് വിശ്വാസങ്ങളെ ഇല്ലാതാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ നെഞ്ചിലാണ് പോലീസ് ബൂട്ടിട്ട് ചവിട്ടിയതെന്നും ഇതിന് ഭക്തര്‍തന്നെ സര്‍ക്കാരിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ചേര്‍ന്ന ശബരിമല കര്‍മസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: