സന്നിധാനത്ത് ഇന്നലെ നടന്ന ശുദ്ധികലശ ചടങ്ങുകള്‍
സന്നിധാനം: സന്നിധാനത്ത് ശ്രീകോവിലിനു സമീപം ബൂട്ട് ധരിച്ച് പോലീസെത്തി. ആചാരലംഘനമുണ്ടായതോടെ ശബരിമലയില്‍ ശുദ്ധികലശം. ഇന്നലെ ഉച്ചപൂജയ്ക്കു മുന്‍പാണ് പഞ്ചപുണ്യാഹവും അതിനുശേഷം ശുദ്ധികലശവും നടത്തിയത്. ശ്രീകോവിലിനു പിന്നില്‍ മാളികപ്പുത്തേക്കുള്ള ഫ്ളൈഓവറിലാണ് പോലീസ് ബൂട്ടിട്ട് കയറിയത്.
തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രീകോവിലിനുള്ളില്‍ പുണ്യാഹം പൂജിച്ചശേഷം ക്ഷേത്രത്തിലും പരിസരത്തും തളിച്ചു. തുടര്‍ന്ന് പാണികൊട്ടി ശുദ്ധികലശം നടത്തി. അതിനുശേഷമാണ് കളഭാഭിഷേകവും ഉച്ചപൂജയും നടത്തി നടയടച്ചു.
കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭാഗത്തുനിന്ന് കയറിയത്. തുടര്‍ന്ന് മേലുദ്യോഗസ്ഥരും ഭക്തരും ബൂട്ട് ഒഴിവാക്കാന്‍ പറഞ്ഞതോടെ ബൂട്ട് അവിടെത്തന്നെ അഴിച്ചു വച്ചു. ഇതോടെയാണ് ശുദ്ധിക്രിയ നടത്തിയതെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്കുമാര്‍ പറഞ്ഞു. ദേവന്റെ പരിക്രമത്തിലുള്ള ഭാഗമാണ് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവര്‍. ഇവിടെ ഉണ്ടാകുന്ന അശുദ്ധിയും ക്ഷേത്രത്തെ ബാധിക്കും.
കഴിഞ്ഞദിവസം രാത്രിയില്‍ പോലീസുകാര്‍ക്ക് ലാത്തിച്ചാര്‍ജ്ജിനും മറ്റും പരിശീലനം നല്‍കിയിരുന്നു. മണ്ഡലകാല ആരംഭത്തില്‍ പോലീസുകാര്‍ ഡ്രസ്കോഡ് പാലിക്കണമെന്നും സ്വാമി എന്ന് വിളിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിന് അശുദ്ധിവരുത്തുന്ന രീതിയില്‍ പോലീസ് പെരുമാറിയത്. എന്നാല്‍, പോലീസ് വരുത്തിവച്ച അശുദ്ധിക്ക് ശുദ്ധികലശം നടത്താനുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവഴിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: