തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉറച്ച തീരുമാനം എടുക്കുന്നവരെയും സത്യം പറയുന്നവരെയും ആര്എസ്എസുകാരാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ത്തിന്റെ 17-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന്.
വിശ്വാസികളായവര്‍ സിപിഎമ്മിനെ കൈവിട്ടെന്ന് സര്‍ക്കാറിന് മനസ്സിലായി. അതുകൊണ്ടാണ് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് അയ്യപ്പ വിശ്വാസത്തിന് വേണ്ടി പോരാടുന്നവര്ക്കേ ലഭിക്കൂ. സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരെ നല്ലവരായും എതിര്‍ക്കുന്നവരെ മോശക്കാരായും ചിത്രീകരിയ്ക്കുന്നു. ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. വിശ്വാസ സമൂഹത്തെ വെല്ലുവിളിയ്ക്കുകയാണ് പിണറായി വിജയന്. ശബരിമല വിഷയത്തില്‍ തുടക്കം മുതലുള്ള ഓരോ പ്രവര്‍ത്തിയിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അന്തിമ വിജയം നേടുന്നതുവരെ ബിജെപി പോരാടും.
വനിതാ മതില് എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ശബരിമലയില്‍ യുവതിയെ പ്രവേശിപ്പിച്ചെന്ന് മന്ത്രി എം.എം മണി പറയുന്നതിന്റെ വാസ്തവം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശ്രീനാരായണ ഗുരുദേവന്റെ പടത്തില്‍ ചെരുപ്പുമാല ഇട്ടവരാണ് നവോത്ഥാനവുമായി ഇറങ്ങിയിരിക്കുന്നത്. വനിതാമതില്‍ പൊളിയുമെന്നതില്‍ സംശയമില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ജയസൂര്യന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്, എം.ടി രമേശ്, സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.പി.പി വാവ, ജെ.ആര് പത്മകുമാര്‍, വി.കെ സജീവന്, അഡ്വ.എസ്. സുരേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ തുടങ്ങി വിവിധ എന്‍ഡിഎ നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: