തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം കേരളത്തില്‍ സൃഷ്ടിക്കുന്ന നൂറ് തൊഴില്‍ദിനങ്ങള്‍ ഗോത്രജനതയ്ക്ക് ലഭിക്കുന്നത് വെറും പതിനാറ് ശതമാനം മാത്രമെന്ന് ആദിവാസി മഹാ സഭ.
കേരളത്തിലാകെ വിതരണം ചെയ്തിട്ടുള്ള 10,1,276 തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്ക് 2017-18 വര്‍ഷത്തില്‍ നൂറ് ദിവസത്തെ തൊഴില്‍ദിനങ്ങളായിരുന്നു നിയമാനുസൃതം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കേരളത്തിന്റെ തൊഴിലുറപ്പ് ഏജന്‍സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുപ്രകാരം നൂറ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയിട്ടുള്ളത് 5994 പേര്‍ക്കാണ്. അതായത് ആകെ വിതരണം ചെയ്ത കാര്‍ഡിന്റെ 16 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴില്കിട്ടിയത്. ഗോത്രജനതയുടെ തൊഴില്‍ ഉറപ്പില്നിന്നുള്ള വരുമാനം പോലും അവര്‍ക്ക് നിഷേധിക്കുന്ന തരത്തിലുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ആദിവാസി മഹാസഭ ഭാരവാഹികള്‍ ആരോപിച്ചു.
പട്ടിണിമൂലം അരി മോഷ്ടിച്ചു എന്ന ആരോപണത്തില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ നാടായ പാലക്കാട് ജില്ലയില്‍ 14,715 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് ഉണ്ടായിരുന്നിട്ടും 610 പേര്‍ക്ക് മാത്രമാണ് നൂറ് ദിവസത്തെ തൊഴില്‍ നല്‍കിയത്. പട്ടികവര്‍ഗക്കാര്‍ ഏറ്റവും കൂടുതലുള്ള വയനാട് ജില്ലയില്‍ 34,470 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് ഉണ്ടായിരുന്നു, തൊഴില്‍ നല്‍കിയത് 2671 പേര്‍ക്കു മാത്രം. കാര്‍ഡ് ലഭിച്ചിട്ടുള്ള എല്ലാ ഗോത്രവിഭാഗക്കാര്‍ക്കും നൂറു ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ നല്‍കണമെന്നും ആദിവാസി മഹാസഭ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: