ന്യൂദല്‍ഹി: പുതിയ പെട്രോള്‍. ഡീസല്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 12,000 രൂപ പ്രത്യേക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇങ്ങനെ ലഭിക്കുന്ന തുക ഇ വാഹനങ്ങളുടെ (ഇവി) പ്രമോഷനും അവയുടെ ബാറ്ററികളുടെ നിര്‍മാണത്തിനുമായി വിനിയോഗിക്കാനാണ് പദ്ധതി.
ഇതു സംബന്ധിച്ച് നിതി ആയോഗ് നല്കിയ രൂപരേഖ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഇന്ധന പ്രശ്നം, അന്തരീക്ഷ മലിനീകരണം എന്നിവ വളരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മാര്‍ഗം എന്ന് നിതി ആയോഗ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ വര്‍ഷം ഇ ടൂവീലറുകള്‍, ഇ ത്രീവീലറുകള്‍, കാറുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് വിവിധ മേഖലകളിലായി 25,000 രൂപ മുതല്‍ 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും നിതി ആയോഗ് കേന്ദ്രത്തോടു ശുപാര്‍ശ ചെയ്തു. ഇ വാഹനങ്ങളുടെ ബാറ്ററികള്‍ കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും ഇക്കാര്യത്തില്‍ കമ്പനികളുടെ ചൂഷണം അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: