സേവാഭാരതി കുട്ടനാട്ടിലേക്ക് നല്കുന്ന സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റ്
ആലപ്പുഴ: പ്രളയാനന്തര കുട്ടനാട്ടില്‍ സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റുമായി സേവാഭാരതി രംഗത്ത്. പ്രളയത്തിനുശേഷം കടുത്ത കുടിവെള്ളക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ആറുകളിലും ഇടത്തോടുകളിലും വെള്ളം മലിനപ്പെട്ട സാഹചര്യത്തില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ജനം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും ജലമാര്‍ഗം എത്താന്‍ കഴിയുന്ന സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റിന് സേവാഭാരതി രൂപം നല്‍കിയത്.
20ന് രാവിലെ 7.30ന് പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം കുട്ടനാട് തഹസീല്‍ദാര്‍ ആന്റണി സ്കറിയ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് പുഷ്പയ്ക്ക് നല്കി നിര്‍വഹിക്കും. രാഷ്ട്രധര്‍മ പരിഷത്തിന്റെ സഹായത്തോടെ പന്ത്രണ്ടുലക്ഷം രൂപയോളം മുടക്കിയാണ് സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റ് തയാറാക്കിയത്. ചെറിയ ബോട്ടിലാണ് പ്ലാന്റ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഒരു മണിക്കൂറില്‍ മൂവായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ പ്ലാന്റിനു സാധിക്കും. കുട്ടനാട്ടിലെ ആറുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന്, തുടങ്ങി എസി റോഡിനു തെക്കുഭാഗത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റെത്തും.
അധികം വൈകാതെ കൈനകരിയിലെ കുട്ടമംഗലം കാവാലത്തെ വടക്കന്‍ വെളിയനാട്, മുട്ടാര്‍ മിത്രക്കരി, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 2,000 ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ആര്‍ഒ പ്ലാന്റ് സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: