ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശും ജമ്മു കാശ്മീരിലെ അക്സയ് ചിന് പ്രദേശവും ചൈനയ്ക്കു സ്വന്തമാണെന്നു ചിത്രീകരിച്ചിട്ടുള്ള ഭൂപടദൃശ്യം ചൈന ഇ-പാസ്പോര്‍ട്ടുകളില്‍ പതിച്ചു വരുന്നതിനു ബദലെന്ന വണ്ണം ഇന്ത്യ അവ ഇന്ത്യയ്ക്കു സ്വന്തമാണെന്നു വ്യക്തമാക്കുന്ന ഭൂപടം ചൈനീസ് പൗരന്മാര്ക്കുള്ള വിസയില്‍ പതിച്ചു നല്കി.
ചൈനക്കാരുടെ അവകാശവാദം ഇന്ത്യ അംഗീകരിക്കുന്നില്ല എന്നു പ്രതിഷേധ പ്രകടനത്തിനു തുനിയാതെ ഇന്ത്യ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് ഈ നടപടി.
ചൈനീസ് പൗരന്മാര്ക്കുള്ള വിസയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഇന്ത്യയുടെതാണ്, ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെയല്ല എന്ന് വിളിച്ചറിയിക്കും വണ്ണം ഇന്ത്യന്‍ ഭൂപടം ചിത്രീകരിച്ച് സീല്‍ ചെയ്തു നല്കാന് തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
ഇന്ത്യയുടെ അരുണാചല്‍ പ്രദേശും അക്സയ് ചിനും മാത്രമല്ല തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടല്‍ ദ്വീപുകളും ചൈന സ്വന്തമാക്കിക്കൊണ്ടുള്ള ഭൂപടമാണ് ഇ-പാസ്പോര്‍ട്ടുകളില്‍ വാട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. വിയറ്റ്നാമും ഫിലിപ്പീന്‍സും ഇക്കര്യത്തില്‍ ചൈനയെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: