കോട്ടയം: എന്‍എസ്എസിനെ ആര്‍എസ്എസ് വിഴുങ്ങുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ്.
കോടിയേരി ബാലകൃഷ്ണന്റെ ഉപദേശവും പരാമര്‍ശവും എന്‍എസ്എസ്സിനെ പറ്റിയുള്ള അജ്ഞത മൂലവും ആനുകാലികസാഹചര്യങ്ങളില് ഉടലെടുത്ത നിരാശ മൂലവുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മന്നത്തു പദ്മനാഭന്റെ നിരീക്ഷണം എന്താണെന്ന് എന്‍എസ്എസ് ഓര്‍ക്കുന്നത് നല്ലതാണെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞതിനും കൃത്യമായ മറുപടി പ്രസ്താവനയില്‍ സുകുമാരന്‍നായര്‍ നല്കുന്നു.
മന്നത്തു പദ്മനാഭനെ നെഞ്ചിലേറ്റി, പ്രസ്ഥാനത്തെ നയിക്കുന്ന എന്‍എസ്എസ് നേതൃത്വത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ട കാര്യത്തില്‍ സിപിഎമ്മിനു പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് ശ്രമിക്കേണ്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. 1957ല്‍ മന്നത്തുപത്മനാഭന് നിങ്ങള്‍ക്ക് അഭിമതനായിരുന്നു. എന്നാല്‍, 1959ലെ സംഭവവികാസങ്ങളെ തുടര്‍ന്ന് മന്നത്തുപദ്മനാഭനെ അനഭിമതനാക്കിയത് ആരാണ്? ഇന്ന് നിങ്ങള്‍ക്ക് മന്നത്തുപദ്മനാഭനെ നവോത്ഥാന നായകനായി അംഗീകരിക്കേണ്ടിവന്നു.
മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ് എന്ന കാര്യം കോടിയേരി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അതിനുവേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണ് ഉള്ളത്.
രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും മന്നത്തുപദ്മനാഭന്റെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതവുമായ നിലപാടാണ് എന്‍എസ്എസ് ഇന്നും തുടരുന്നത്. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. നിരീശ്വരവാദത്തിന് എതിരാണ്.
എന്‍എസ്എസ്സിന് എന്നും ഒരേ നിലപാടേയുള്ളു. രാജ്യനന്മയ്ക്കുവേണ്ടി മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുക എന്നതാണ് അത്. അതിന്റെ പിന്നില്‍ മറ്റു ലക്ഷ്യങ്ങളൊന്നും തന്നെയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: