ആലപ്പുഴ: ബന്ധുനിയമനത്തില്‍ വിവാദത്തിലായ മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നത് ചട്ടവിരുദ്ധമെന്ന് പൊതുഭരണ വകുപ്പ് എഎസ്ഒ മിനി ജി.എസും, എഎസ് വി.ആര്. ദിലീപ്കുമാറും വ്യക്തമാക്കിയിട്ടും അത് ലംഘിച്ച് മന്ത്രി നേരിട്ട് ഇടപെട്ട് നിയമനം നടത്താന്‍ ഉത്തരവിട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കിലെ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിക്കുന്നത് റൂള്‍ 9 ബിയുടെ ലംഘനമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 20 മിനിറ്റിനുള്ളില്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി മന്ത്രി ജലീല്‍, അദീബിനെ നിയമിക്കാന്‍ ഉത്തരവിട്ടു. അദീബിനെ ന്യൂനപക്ഷ വികസനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചത് വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മന്ത്രി നേരിട്ട് ഇടപെട്ടാണ് അദീബിന്റെ നിയമനം നടത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ജലീലിനെ സംരക്ഷിക്കുയാണെന്നും, ബന്ധുനിയമനത്തില്‍ പിണറായി കൂട്ടുപ്രതിയാണെന്നും പുതിയ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. നിയമനത്തിനെതിരെ വിജിലന്‍സില്‍ പരാതി നല്കി. ഇതില്‍ മറുപടി ലഭിച്ചാലുടന്‍ കോടതിയെ സമീപിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: