ലക്നോ: ബുലന്ദ്ഷഹറില്‍ പശുവിനെ അറുത്ത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന് വഴിതെളിച്ച കേസില്‍ മൂന്നു പേരെക്കൂടി യുപി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായി പശുവിനെ അറുത്ത് മാംസം വിതരണം ചെയ്യാന്‍ ശ്രമിച്ച നാലു പേരെ പോലീസ് അന്വേഷിക്കുകയായിരുന്നു. അവരില്‍ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.
ബുലന്ദ്ഷഹര്‍ മാര്‍ക്കറ്റിന് അടുത്തു നിന്ന് നദീം, റായീസ്, കാല എന്നിവരാണ് അറസ്റ്റിലായത്. സംശയം തോന്നി ഒരു കാര്‍ പരിശോധിച്ചപ്പോഴാണ് ഇവരെ പിടിച്ചത്. സ്യാന പ്രദേശത്തു താമസിക്കുന്നവരാണ് മൂന്നു പേരും. ഹാരൂണ്‍ എന്നയാള്‍ ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് ഒരു ഡബിള്‍ ബാരല്‍ തോക്ക്, രണ്ടു കത്തി, പശുവിനെ അറക്കുന്ന വലിയ തടിക്കഷണം എന്നിവ പിടിച്ചെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ പശുവിനെ അറുത്തതുമായി ബന്ധപ്പെട്ടാണ് രണ്ടാഴ്ച മുമ്പ് സംഘര്‍ഷമുണ്ടായത്. സമാന സംഭവവവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് കാലാ. മറ്റൊരു പശുവിനെ അറുത്ത് മാംസം വില്ക്കാന് ശ്രമിക്കുമ്പോഴാണ് ഇവര്‍ അറസ്റ്റിലായതെന്ന് സ്യാന പ്രദേശത്തെ സിഐ രാഘവേന്ദ്ര കുമാര്‍ മിശ്ര അറിയിച്ചു. ഡിസംബര്‍ രണ്ടിനും മൂന്നിനുമായി ഈ സംഘം മൂന്നു പശുക്കളെയാണ് അറുത്തു വിറ്റത്. സ്യാനയിലെ മഹാവ് ഗ്രാമത്തില്‍ പശുവിനെ വെടിവച്ചു വീഴ്ത്തി അറുത്തതിനു ശേഷം മാംസം കാറില്‍ ഒളിപ്പിച്ചു വച്ച് വിതരണം ചെയ്യുകയായിരുന്നു. പശുവിന്റെ തോലും ഇറച്ചിയുടെ അവശിഷ്ടങ്ങളും അടുത്തുള്ള കരിമ്പു പാടത്ത് ഉപേക്ഷിച്ചു.
ഇതെക്കുറിച്ച് അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഹാരൂണിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: