ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ മുന്‍ താരം ഒലേ ഗുണ്ണര്‍ സോള്‍ഷേര്‍. പുറത്താക്കപ്പെട്ട കോച്ച് ഹോസെ മൗറീഞ്ഞോയ്ക്ക് പകരമായാണ് നോര്‍വേയുടെ മുന്‍ രാജ്യാന്തര താരം കൂടിയാണ് സോള്‍ഷേറിനെ നിയമിച്ചത്.
നടപ്പു സീസണ് അവസാനിക്കുന്നതുവരെയാണ് സോള്‍ഷേറിന്റെ നിയമനമെന്ന് ക്ലബ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
1999 മെയ് 26ന് ബാഴ്സലോണയുടെ സ്റ്റേഡിയമായ നൗകാമ്പില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സോള്‍ഷേറിന്റെ ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാരായത്. പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്ററിന് കിരീടം സമ്മാനിച്ച സോള്‍ഷേറിന്റെ ഗോള്‍. 1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തിലാണ് സോള്‍ഷേര്‍ കളിക്കാരനായി യുണൈറ്റഡിന്റെ ജേഴ്സി അണിഞ്ഞത്. പ്രീമിയര്‍ ലീഗില്‍ അവര്‍ക്കായി 235 മത്സരങ്ങളില്‍ നിന്ന് 91 ഗോളുകളും നേടിയിട്ടുണ്ട്.
2008-11 കാലയളവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റിസര്‍വ് ടീമിന്റെ പരിശീലകനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തന്നെ മുന്‍ മുന്നേറ്റനിരക്കാരനായ സോള്‍ഷേര്‍. കൂടാതെ 2014-ല്‍ കാര്‍ഡിഫ് സിറ്റിയെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചാണ് സോള്‍ഷേര്‍ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
മൗറീഞ്ഞോയ്ക്കു പകരം ടോട്ടനം പരിശീലകന് മൗറീഷ്യോ പോച്ചെറ്റിനോ, റയല്‍ മഡ്രിഡ് മുന്‍ പരിശീലകന് സിനദിന്‍ സിദാന്, ചെല്‍സി മുന്‍ പരിശീലകന് അന്റോണിയോ കോണ്ടെ തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞുകേട്ടിരുന്നത്.
കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ലിവര്പൂളിനോടേറ്റ തോല്‍വിക്കു പിന്നാലെയാണ് ഹോസെ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്. പുതിയ സീസണില്‍ യുണൈറ്റഡിന്റെ മോശം പ്രകടനം തുടര്ക്കഥയായതോടെയായിരുന്നു ക്ലബ് മാനേജ്മെന്റ് മൗറീഞ്ഞോയ്ക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: