ജയ്പൂര്‍: ഐപിഎല്‍ ലേലത്തില്‍ യുവരാജിനെവെറും ഒരു കോടി രൂപയ്ക്ക് ലേലത്തില്‍ ലഭിച്ചത് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വന്‍ നേട്ടമെന്ന് ടീം ഉടമ ആകാശ് അംബാനി. ജയ്പൂരില്‍ നടന്ന താരലേലത്തിനുശേഷമാണ് ആകാശിന്റെ പ്രതികരണം. ആദ്യഘട്ടത്തില്‍ ആരും വാങ്ങാതെ പോയ യുവരാജിനെ, രണ്ടാമതും ലേലത്തില്‍ വച്ചപ്പോഴാണ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത്.
‘ഒരു കോടി രൂപയ്ക്ക് യുവരാജിനെ പോലൊരു താരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞത് 12 വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന്റെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന് ലഭിച്ച ഏറ്റവും മികച്ച നേട്ടമാണ്. ഒരു താരത്തിന് കരിയറില്‍ നേടാന്‍ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജ്’, ആകാശ് അംബാനി ചൂണ്ടിക്കാട്ടി.
യുവരാജിനും ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്കും വേണ്ടി കൂടുതല്‍ തുക നീക്കിവച്ചിരുന്നെങ്കിലും അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് ടീമിനെ സംബന്ധിച്ചിടത്തോളം വന്‍ നേട്ടമാണ്. മലിംഗയെ രണ്ട് കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.
അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാനാണ് ലേലത്തില്‍ മുംബൈ ശ്രമിച്ചത്. യുവരാജിനും മലിംഗയ്ക്കും മുംബൈ ഇന്ത്യന്‍സില്‍ കൃത്യമായ റോളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായ യുവിയെയും മലിംഗയെയും മുംബൈ ഇന്ത്യന്‍സ് വരുന്ന സീസണില്‍ എങ്ങനെ ഉപയോഗിക്കുമെന്ന് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2015ലെ ഐപിഎല്‍ താരലേലത്തില്‍ 16 കോടി രൂപ വരെ വില ലഭിച്ച താരമാണ് യുവരാജ് സിങ്. എന്നാല്‍, പിന്നീടിങ്ങോട്ട് യുവരാജിന്റെ പോക്ക് പിന്നോട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: