പാലാ: പാലാ ലിസ്യൂ കാര്‍മ്മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി വെള്ളിയാഴ്ച പ്രസ്താവിക്കും. പ്രതി കാസര്‍ഗോഡ് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍-38) കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. കമലേഷാണ് കേസ് പരിഗണിക്കുന്നത്. ഐപിസി 302 (കൊലപാതകം), 376 (ബലാത്സംഗം), 457 (ഭവനഭേദനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
2015 സെപ്റ്റംബര്‍ 16ന് അര്‍ദ്ധരാത്രിയാണ് സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ടത്. മഠത്തില്‍ അതിക്രമിച്ചുകയറിയ പ്രതി കൈക്കോടാലി ഉപയോഗിച്ച് സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ സെന്‍ട്രല്‍ ജയിലിലാണ്. അറുപത്തഞ്ച് സാക്ഷികളെ വിസ്തരിച്ച കേസില്‍ 87 രേഖകളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു.
പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാതെ ആയിരുന്നു വിചാരണ. 2015ല്‍ ഭരണങ്ങാനം അസീസി സ്നേഹഭവനില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ അഞ്ചു മാസം മുമ്പ് പാലാ കോടതി ആറുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്.
പാലായിലെ സംഭവത്തിനുശേഷം കവിയൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സതീഷ് ബാബു ഒടുവില്‍ ഫോണ്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്ക് കടന്നു. പിന്നീട് കേരള പോലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് ഉത്തരാഖണ്ഡ് പോലീസ് പിടികൂടി കേരളാ പോലീസിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: