ന്യൂദല്‍ഹി: തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് വാശിപിടിച്ചാല്‍ ടെലികോം കമ്പനികളെയും ബാങ്കുകളെയും കാത്തിരിക്കുന്നത് ഒരു കോടി രൂപ പിഴയും പത്ത് വര്‍ഷം വരെ തടവും. ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും മൊബൈല്‍ കണക്ഷനെടുക്കാനും റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ മതി. ലംഘിച്ചാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിയമം ഉടന്‍ പാസാക്കും.
ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. ബയോമെട്രിക് ആധികാരികത പരിശോധിക്കുന്ന ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിക്കില്ല. വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ അമ്പത് ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കും. സ്ഥാപനങ്ങള്‍ വ്യാവസായിക ആവശ്യത്തിനായി ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിക്കും. ഉപയോക്താവിന്റെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്താല്‍ പതിനായിരം രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കും. ക്യൂആര്‍ കോഡ് വെരിഫിക്കേഷനിലും ഇത് ബാധകമാണ്. അനുമതിയില്ലാതെ ഫോട്ടോയോ ഐഡിയോ പ്രസിദ്ധീകരിച്ചാല്‍ പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: