മൂന്നാര്‍: ചിന്നാറില്‍ നിന്ന് രണ്ടിനം പുതിയ ചിത്രശലഭങ്ങളെ കണ്ടെത്തി. വനംവകുപ്പും വിവിധ പരിസ്ഥിതി സംഘടനകളും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ജൂവല്‍ ഫോര്‍-റിങ്, സില്‍വര്‍ ഫൊര്‍ഗറ്റ് മി നോട്ട് എന്നീ ഇനങ്ങളെ കണ്ടെത്തിയത്.
മൂന്നാര്‍ ഡിവിഷനില്‍ ഇതുവരെ 201 ചിത്രശലഭങ്ങളെയും 175 പക്ഷിയിനങ്ങളെയും 30 തുമ്പിയിനങ്ങളെയും കണ്ടെത്തി. ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് ഏറ്റവുമധികം കണ്ടെത്താനായത്. പക്ഷിയിനങ്ങളില്പ്പെട്ട ഗ്രാസ് ഓള്, ഗോള്‍ഡ് ഹെഡ്ഡഡ് സിറ്റിസ്റ്റോള, നീലഗിരി പിപിറ്റ്, ബ്ലാക്ക് ആന്‍ഡ് ഓറഞ്ച് ഫ്ളൈറ്റ്കാച്ചര്, കേരള ലാഫിങ് ത്രഷ്, വൈറ്റ് ബെലിഡഡ് ഷോര്ട്ട്വിങ് (ഷൊലാകിളി), നീല്‍ഗിരി ഫ്ളാഷ് കാച്ചര്‍, ബ്രോഡ് ടെയില്‍ ഗ്രാസ് ബേര്‍ഡ് എന്നിവയാണ് എടുത്ത് പറയേണ്ടവ. ചിത്രശലഭങ്ങളില്‍ റെഡ്-ഡിസ്ക് ബുഷ് ബ്രൗണ്‍, പല്നി ബുഷ് ബ്രൗണ്‍, പല്നി ഫോറിങ്, പല്നി ഫില്റ്റിലറി, നീലഗിരി ക്ലൗഡഡ് മഞ്ഞ, നീലഗിരി ടൈഗര്‍, പല്നി സെയ്ലര് എന്നിവയും കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭം (സതേണ്‍ ബേഡ് വിങ്) ഏറ്റവും ചെറിയ ഇനമായ രത്നനീലി (ഗ്രാസ് ജൂവല്‍) എന്നിവയെയും സര്‍വ്വേയില്‍ കണ്ടെത്തി. വലിയ രീതിയിലുള്ള കടുവ, പുലി, ആന, കാട്ടുപോത്ത് അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യവും കണ്ടെത്താനായതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്. ലക്ഷ്മി അരുണ്‍ അറിയിച്ചു.
മൂന്നാര്‍ ദേശീയോദ്യാനത്തിലും വിവിധ വന്യജീവി സങ്കേതങ്ങളിലുമായി നാല് ദിവസമായി നടന്ന സര്‍വേയില്‍ 110 സന്നദ്ധപ്രവര്‍ത്തകരും 60 വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു. സംരക്ഷിത മേഖലകളായ ഇരവികുളം ദേശീയോദ്യാനം, മതികെട്ടാന്‍ ഷോല, ആനമുടി ഷോല, ചിന്നാര്‍, പാമ്പാടും ഷോല, കുരിശുമല വന്യജീവി സങ്കേതം എന്നിവിടങ്ങളെ 30 ക്യാമ്പുകളായി തിരിച്ച് ഇവിടെ ചെറിയ സംഘങ്ങളെ നിയമിച്ചായിരുന്നു സര്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: