കൊച്ചി: കേന്ദ്രനയങ്ങള്‍ക്കെതിരേ ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ പിണറായി പക്ഷത്തിന് അതൃപ്തി. രണ്ടു ദിവസത്തെ പണിമുടക്ക് സാധാരണ ജനജീവിതത്തെ ബാധിക്കും. ഇത് സംസ്ഥാന സര്‍ക്കാരിനെതിരെ അവമതിപ്പിന് ഇടയാക്കും എന്നീ കാരണങ്ങളാണ് സിപിഎമ്മിലെ പ്രബല പക്ഷം ഉന്നയിക്കുന്നത്. ബിഎംഎസ് ഒഴികയുള്ള കേന്ദ്ര ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയാണ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് സംയുക്തമായി പണിമുടക്ക് നോട്ടീസ് നല്‍കും.
എല്ലാ തൊഴില്‍ മേഖലകളേയും പണിമുടക്കില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. ഇത് രണ്ടു ദിവസം സംസ്ഥാനം സ്തംഭിപ്പിക്കാന്‍ കാരണമാകും. ഇത് ജനരോഷത്തിന് ഇടയാക്കമെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന പണമുടക്ക് ഫലത്തില്‍ പിണറായി സര്‍ക്കാരിന് എതിരാകുമെന്നും സിപിഎമ്മിലെ പിണറായി അനുകൂലികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ബിജെപി രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ അതിനെതിരെ ആവേശത്തോടെ രംഗത്തു വന്നവരാണ് 48 മണിക്കൂര്‍ സംസ്ഥാനം സ്തംഭിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ വിമര്ശമുയരാനും സാധ്യതയുണ്ടെന്ന് പാര്‍ട്ടിയിലെ ഈ വിഭാഗം പറയുന്നു.
ഹര്‍ത്താലിന് ബദല്‍ ആലോചിക്കേണ്ട സമയമായെന്ന മന്ത്രി ഇ. പി ജയരാജന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. അനാവശ്യ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കിടയില്‍ മടുപ്പുളവാക്കിയെന്നും കാലഘട്ടത്തിന് ചേര്‍ന്ന പ്രതിഷേധമാര്ഗങ്ങളാണ് ഇനി വേണ്ടതെന്നും കണ്ണ് മൂടിക്കെട്ടിയും വായ് മൂടിക്കെട്ടിയുമൊക്കെ പ്രതിഷേധിക്കാമെന്നുമാണ് മന്ത്രി സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: