കൊച്ചി: രക്ഷിതാക്കളും അധ്യാപകരും അനുമതി നല്കിയാല് പോലും പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനിതാ മതില് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതുള്പ്പെടെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
വനിതാ മതിലിനായി തുക ചെലവാക്കുന്നത് തടയണമെന്ന വാദം കോടതി പരിഗണിച്ചില്ല. എന്നാല്‍ ജനുവരി ഒന്നിന് വനിതാ മതില് സംഘടിപ്പിച്ച ശേഷം ഇതിന്റെ ചെലവുകള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാനും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
ലിംഗ സമത്വത്തെക്കുറിച്ചുള്ള ബോധവത്കരണവും വനിതാ ശാക്തീകരണവുമാണ് മതിലുകൊണ്ട് ലക്ഷ്യമിടുന്നതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കുട്ടികള്‍ക്കു കൂടി ബോധ്യം വരാന്‍ അവരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നും വാദിച്ചു. എന്നാല്‍ ഇതനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
അമ്മയ്ക്കൊപ്പം മതിലില്‍ പങ്കെടുക്കാന്‍ വരുന്ന കുട്ടികളെ അനുവദിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശ പത്രമനുസരിച്ച് കുട്ടികളെ ഇത്തരം പരിപാടികള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും അവരുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വനിതാ മതില് രാഷ്ട്രീയ പരിപാടിയല്ലെന്നും വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ നവോത്ഥാന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് വനിതാ മതില് നടത്തുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പ് അഡീ. സെക്രട്ടറി കെ.എം. ലീലാമണിയാണ് വിശദീകരണ പത്രിക സമര്‍പ്പിച്ചിരിക്കന്നത്.
വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാനുള്ള നിര്‍ദേശമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ജീവനക്കാരുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് വിവിധ വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്കി ഡിസംബര്‍ ഏഴിന് ഉത്തരവിറക്കിയിരുന്നു. പരിപാടിക്ക് ഫണ്ട് നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നത് ഭേദഗതി ചെയ്ത് ഡിസംബര്‍ പന്ത്രണ്ടിന് പുതിയ ഉത്തരവ് ഇറക്കി. ഫണ്ട് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. മാത്രമല്ല, പങ്കെടുക്കാത്തവര്‍ക്ക് ശിക്ഷാ നടപടിയൊന്നും പറഞ്ഞിട്ടുമില്ല, വിശദീകരണ പത്രികയില്‍ പറയുന്നു. ഹര്‍ജികള്‍ ആറാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
മതിലിന് പണം ഖജനാവില്‍ നിന്നു തന്നെ
കൊച്ചി: ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ പറഞ്ഞത് ഇന്നലെ ഹൈക്കോടതിയില്‍ പൊളിഞ്ഞു.
വനിതാ ശാക്തീകരണ പദ്ധതികള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ വകയിരുത്തിയ 50 കോടി രൂപയില്‍ നിന്ന് മതിലിനായി തുക ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രളയമെന്ന അപ്രതീക്ഷിത ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഈ തുക വകമാറ്റാനാവില്ലേയെന്നു കോടതി ചോദിച്ചു.
രാഷ്ട്രീയത്തിനാണോ ഭരണ നിര്വഹണത്തിനാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്? പ്രളയ ദുരിതാശ്വാസത്തിനാണോ പ്രകടനത്തിനാണോ മുന്‍ഗണന നല്‍കുന്നത്? പ്രളയ ദുരിതാശ്വാസത്തിന് ഫണ്ടില്ലാത്ത സാഹചര്യത്തില്‍ തുക വകമാറ്റി ഉപയോഗിക്കേണ്ടിയിരുന്നെന്നും ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചു.
പ്രളയ ദുരിതാശ്വാസത്തേക്കാള്‍ വലുതാണ് സ്ത്രീ ശാക്തീകരണമെന്ന് ജനങ്ങള്‍ കരുതുന്നുണ്ടാവില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: