കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളില്‍ നടത്താനിരുന്ന ‘രഥയാത്ര’യ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. മൂന്ന് ‘യാത്രകള്‍’ നടത്താനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. കൂടാതെ, ക്രമസമാധനനില തകര്‍ക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞു.
റാലി നടത്തുന്നതിന് നല്കിയ അപേക്ഷയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.
ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി കോടതിയെ സമീപിച്ചത്. അമിത് ഷാ നയിക്കുന്ന രഥയാത്രയ്ക്ക് പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചിരുന്നു.
രഥയാത്രയില്‍ സംഘര്‍ഷം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് കോടതി ചോദിച്ചിരുന്നു. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി.
ബിജെപിയുടെ കുതിപ്പ് ഭയന്നാണ് മമത ബാനെര്‍ജി റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. തന്റെ നേതൃത്വത്തില്‍ പിന്നീട് രഥയാത്ര നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: