തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ നിധിയില്‍ എത്തിയതില്‍ വണ്ടിച്ചെക്കുകള്‍. വിവരാവകാശ പ്രകാരമുള്ള അപേക്ഷയില്‍ ധനവകുപ്പ് നല്കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
5000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള 284 വണ്ടിച്ചെക്കുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചെക്ക് നല്‍കിയവര്‍ക്ക് ഇതുസംബന്ധിച്ച് കത്തയയ്ക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.
പ്രളയ ദുരിതാശ്വസത്തിനായി 27919 ചെക്കുകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇവ ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ 430 എണ്ണമാണ് മടങ്ങിയത്. ഇതില്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മടങ്ങിയ 146 എണ്ണത്തിന്റെ തുക പിന്നീട് ലഭിച്ചു. എന്നാല്‍ വണ്ടിച്ചെക്ക് നല്‍കിയവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതുവരെ 1126.0053 കോടി രൂപയാണ് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിലേക്ക് ലഭിച്ചിട്ടുള്ളത്. പ്രളയ പുനര്‍ നിര്‍മാണത്തിനായി സ്വകാര്യ കമ്പനികളടക്കം നിരവധി സന്നദ്ധ സംഘടനകള്‍ സംഭാവന പിരിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനു തന്നെ വ്യക്തതയില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.
പൊതുജനങ്ങളില്‍ നിന്ന് പിരിച്ച സംഖ്യയുടെ നല്ലൊരു തുക സര്‍ക്കാരില്‍ നിന്ന് എത്തിയിട്ടില്ലെന്ന സൂചനയാണ് ഈ വണ്ടിച്ചെക്കുകളും നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: