ചക്ര രൂപത്തിലുള്ളതും മഹാനദിയ്ക്ക് തുല്യവുമായ സംസാരത്തെ കടന്നാല്‍ ബ്രഹ്മ പദത്തിലെത്താം. അതേപ്പറ്റി ഇനി വിവരിക്കുന്നു.
ഉദ്ഗീതമേതത് പരമം തു ബ്രഹ്മ
തസ്മിം സ്ത്രയം സുപ്രതിഷ്ഠാക്ഷരം ച
അത്രാന്തരം ബ്രഹ്മവിദോ വിദിത്വാ
ലീനാ ബ്രഹ്മണി തത്പരാ യോനി മുക്താ:
ആ പരമമായ ബ്രഹ്മത്തിന്റെ മഹത്വത്തെയാണ് വേദത്തില്‍ ഉദ്ഗീതമായി ഗാനം ചെയ്യുന്നത്. ത്രിലോകങ്ങളും അതിലാണ് വളരെ നന്നായി നില നില്‍ക്കുന്നത്. സര്‍വ അന്തര്യാമിയായി കിടകൊള്ളുന്ന ആ ബ്രഹ്മ തത്വത്തെ അറിഞ്ഞിട്ട് ആ പരബ്രഹ്മത്തില്‍ തന്നെ ലീനരായി ജനന മരണങ്ങള്‍ക്ക് കാരണവും പ്രഭവസ്ഥാനവുമായ സംസാരത്തെ മറികടക്കുന്നു.
സംസാരത്തെക്കുറിച്ച് നേരത്തെ വിവരിച്ചത് അതിന്റെ മനോഹാരിത കാണിക്കാനല്ല. മറിച്ച്, സംസാരം എത്രകണ്ട് ഭീകരമാണെന്നും അതില്‍ നിന്ന് എങ്ങനെയെങ്കിലും മറികടക്കണമെന്നുള്ള തീവ്രമായ താല്‍പ്പര്യം നമ്മുടെ ഉള്ളില്‍ ഉണ്ടാക്കുവാനുമാണ്. വേണ്ടതു പോലെ യുക്തിയോടെ വിചാരം ചെയ്യുന്നവര്‍ ഈ സംസാരത്തിന്റെ നിസ്സാരതയെ മനസ്സിലാക്കും. വളരെ വൈചിത്ര്യത്തോടു കൂടി നമ്മെ വളരെയേറെ പാടുപെടുത്തുന്ന സംസാരത്തിന്റെ ആധാരമായി നിലനില്‍ക്കുന്ന ബ്രഹ്മത്തെ സാക്ഷാത്കരിക്കണം.
അത് ശ്രേഷ്ഠമായതിലും എല്ലാറ്റിലും വെച്ച് ഏറ്റുവും പരമമാണ്. വിവിധങ്ങളായ വേദമന്ത്രങ്ങളെ കൊണ്ട് ഉദ് ഗാനം ചെയ്യുന്നത് ബ്രഹ്മത്തിന്റെ മഹത്വത്തെയാണ്.
മൂന്ന് കാലങ്ങളും മൂന്ന് അവസ്ഥകളും ത്രിലോകങ്ങളും ഇന്ദ്രിയ മനോബുദ്ധികളാകുന്ന ത്രിവിധ കരണങ്ങളും ത്രിഗുണങ്ങളുമെല്ലാം അക്ഷര സ്വരൂപമായ ബ്രഹ്മത്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്.
നശിക്കുന്നതായി കാണുന്നതാണ് ഈ പ്രപഞ്ചത്തിലുള്ളതെല്ലാം. എന്നാല്‍ അതിനൊക്കെ ആധാരമായിരിക്കുന്ന ബ്രഹ്മത്തിന് ഒരിക്കലും ഒരുതരത്തിലും നാശമില്ല.
ധ്യാനയോഗത്തിലൂടെയാണ് പ്രപഞ്ച കാരണമായ ആ ബ്രഹ്മത്തെ സാക്ഷാത്കരിക്കേണ്ടത്. ധ്യാനത്തിലൂടെ ബ്രഹ്മത്തന്റെ യഥാര്‍ത്ഥ രൂപം ദര്‍ശിക്കാനാവും. എല്ലാറ്റിന്റെയും അന്തര്യാമിയായും പ്രേരകനായും കുടികൊള്ളുന്ന ആത്മ തത്വത്തെ തന്റെയുള്ളിലും തെളിഞ്ഞ് വിളങ്ങുന്നതായി ബ്രഹ്മത്തെ അറിഞ്ഞവര്‍ക്ക് അനുഭവമാകും.
ബ്രഹ്മത്തെ അറിയുന്നവര്‍ ജനന മരണ സ്വരൂപമായ സംസാരത്തില്‍ നിന്ന് മുക്തരായി ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്നു. അല്ലെങ്കില്‍ ബ്രഹ്മം തന്നെയാകുന്നു. ഈ മാര്‍ഗ്ഗത്തെ പിന്തുടരുന്നവര്ക്കും ബ്രഹ്മത്തില്‍ ലീനരാകാം.
പരമാത്മാവിന്റെ സ്വരൂപത്തെയാണ് ഇനി വര്‍ണ്ണിക്കുന്നത്. അതിനെ അറിഞ്ഞാലുള്ള ഫലത്തെയും പറയുന്നു.
സംയുക്തമേതത് ക്ഷ രമക്ഷരം ച
വ്യക്താവ്യക്തം ഭരതേ വിശ്വമീശ:
അനീശശ്ചാത്മാ ബധ്യതേ ഭോക്തൃ ഭാവാത് –
ജ്ഞാത്വാ ദേവം മുച്യതേ സര്‍വ്വപാ ശൈ:
നശിക്കുന്നതും നശിക്കാത്തതുമായതും വ്യക്തമായതും അവ്യക്തമായതുമാണത്. വിശ്വത്തിന്റെ മുഴുവന്‍ ഭരണകര്‍ത്താവാണ്. ജീവാത്മായിരുന്ന് വിഷയങ്ങളെയൊക്കെ അനുഭവിക്കുന്നതും പല ബന്ധനങ്ങളില്‍ പ്പെട്ട് കിടക്കുന്നതും ഈ പരമാത്മാവാണ്. പരബ്രഹ്മസ്വരൂപത്തെ അറിയുന്നവര്‍ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: