ലണ്ടന്‍: എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ റണ്ണറപ്പുകളായ ആഴ്സണലിനെ തകര്‍ത്ത് ടോട്ടനം ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിയില്‍. ആവേശകരമായ മത്സരത്തിനൊടുവില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. സണ്‍ ഹ്യു മിന്, ഡെലെ അലി എന്നിവരാണ് ഗോളുകള്‍ നേടിയത്. 2014-15നുശേഷം ആദ്യമായാണ് ടോട്ടനം ലീഗ് കപ്പിന്റെ സെമിയിലെത്തുന്നത്.
ആഴ്സണലിനെതിരെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ടോട്ടനത്തിന്റെ രണ്ടാം വിജയമാണിത്. 2010 നവംബറില്‍ പ്രീമിയര്‍ ലീഗിലായിരുന്നു ആദ്യ ജയം. 2008നുശേഷം ആദ്യമായാണ് ആഴ്സണല്‍ ടോട്ടനത്തോട് തോറ്റ് ലീഗ് കപ്പില്‍ നിന്ന് പുറത്താകുന്നത്.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആഴ്സണലിനായിരുന്നു മുന്‍തൂക്കം. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും വാശിയേറിയ മുന്നേറ്റങ്ങള്‍ നടത്തുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പല അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷം 20-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ടോട്ടനത്തിന്റെ ഡെലെ അലി ബോക്സിലേക്ക് കൊടുത്ത പന്ത് സണ്‍ ഹ്യുങ് മിന് ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് ഗണ്ണേഴ്സ് വലയിലെത്തിച്ചു. തുടര്‍ന്ന് സമനില ഗോളിനായി ആഴ്സണല്‍ ഉണര്‍ന്നുകളിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇതോടെ ഇടവേളയ്ക്കു പിരിയുമ്പോള്‍ ടോട്ടനം 1-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തിലും രണ്ട് ടീമുകളും മികച്ച പ്രകടനം നടത്തി. എന്നാല്‍ 59-ാം മിനിറ്റില്‍ രണ്ടാമതും ആഴ്സണല്‍ വല കുലുങ്ങി. ഹാരി കെയ്ന്‍ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് ഡെലെ അലിയാണ് ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ ഒരു ഗോള്‍ മടക്കാന്‍ ആഴ്സണലിന് അവസരം ലഭിച്ചെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി. ലകസാറ്റെയുടെ ഷോട്ട് വലതുപോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. പിന്നീടും നിരവധി മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ടോട്ടനത്തിനോ ആശ്വാസഗോള്‍ കണ്ടെത്താന്‍ ആഴ്സണലിനോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: