ലണ്ടന്‍: പകരക്കാരനായി കളത്തിലിറങ്ങിയ ഈഡന് ഹസാര്‍ഡിന്റെ ഗോളില്‍ ചെല്‍സി ലീഗ് കപ്പ് സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ എഎഫ്സി ബേണ്‍സ്മൗത്തിനെ 1-0ന് തോല്‍പ്പിച്ചു. 84-ാം മിനിറ്റിലാണ് ഹസാര്‍ഡിന്റെ ഗോള്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെല്‍സി ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ചെല്‍സി സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയെങ്കിലും ബേണ്‍സ്മൗത്ത് ഗോളിയുടെയും പ്രതിരോധനിരയുടെയും തകര്‍പ്പന്‍ പ്രകടനം അവരെ ഗോളില്‍ നിന്നകറ്റി. കളിയില്‍ 12 തവണ ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തിട്ടും ഒരിക്കല്‍ മാത്രമാണ് വല കുലുക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞത്.
കളിയുടെ തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് പലതവണ പന്തെത്തിച്ചിട്ടും വില്യനും ജിറൗഡും റോസ് ബാര്‍ക്ക്ലിയും ഉള്‍പ്പെട്ട താരനിരക്ക് ബേണ്‍സ്മൗത്ത് ഗോളി ആര്‍തര്‍ ബര്‍ക്കിനെ കീഴടക്കാനായില്ല. കളി തുടങ്ങി 10 മിനിറ്റ് പിന്നിടുന്നതിന് മുന്‍പേ ചെല്‍സിയുടെ വില്യനും ബാര്‍ക്ക്ലിയും സെസാര്‍ അസ്പിലിക്യുറ്റേയും സൃഷ്ടിച്ച നാല് അവസരങ്ങളാണ് ബേണ്‍സ്മൗത്ത് ഗോളി രക്ഷപ്പെടുത്തിയത്. തുടര്‍ന്നും നിരവധി തവണ എതിര്‍ഗോള്‍മുഖം ചെല്‍സി താരങ്ങള്‍ റെയ്ഡ് ചെയ്തെങ്കിലും ബേണ്‍സ്മൗത്ത് ഗോളി പോസ്റ്റിന് മുന്നില്‍ ഉറച്ചുനിന്നു. ഇടയ്ക്ക് ബേണ്‍സ്മൗത്ത് താരങ്ങളും ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയിലും ചെല്‍സിയുടെ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത്. 55-ാം മിനിറ്റില്‍ വില്യന് പകരം പെഡ്രോയും 61-ാം മിനിറ്റില്‍ ബാര്ക്ക്ലിക്ക് പകരമായി ഹസാര്‍ഡും കളത്തിലിറങ്ങി. ഇതോടെ അവരുടെ മുന്നേറ്റങ്ങള്‍ക്ക് ഒന്നുകൂടി കരുത്ത് വര്‍ധിച്ചു. ഒടുവില്‍ 84-ാം മിനിറ്റില്‍ ചെല്‍സി സമനിലക്കുരുക്കഴിഞ്ഞു. എമേഴ്സണ്‍ ബോക്സിലേക്ക് നല്കിയ പാസ് സ്വീകരിച്ച് ഹസാര്‍ഡ് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടിന് മുന്നില്‍ ബേണ്‍സ്മൗത്ത് ഗോളി മത്സരത്തിലാദ്യമായി പരാജയപ്പെട്ടപ്പോള്‍ ചെല്‍സി സെമിയിലേക്ക് മുന്നേറി. ടോട്ടനമാണ് സെമിയില്‍ ചെല്‍സിയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: