കൊച്ചി: കേന്ദ്ര സിലബസിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കായികമേള സംബന്ധിച്ച് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് കേരള സിബിഎസ്ഇ മാനേജമെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിര രാജന്. ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2017-18 വര്‍ഷം സിബിഎസ്ഇ സംസ്ഥാന കായികമേള നടത്തുന്നതിനായി വിദ്യാര്‍ഥികളില്‍നിന്നോ സ്കൂളുകളില്‍നിന്നോ പിരിവ് നടത്തിയിട്ടില്ല. ഒരു സ്വകാര്യ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്. 9,69,659 രൂപ ചെലവായി. അഞ്ച് ലക്ഷം രൂപ സ്വകാര്യ കമ്പനി തന്നു. നാലുലക്ഷം രൂപയിലധികം നടത്തിപ്പുകാര്‍ സ്വന്തം നിലയില്‍ കണ്ടെത്തി. 76,659 രൂപ കടമാണ്.
ജില്ലാകായിക മേളകള്‍ സംഘടിപ്പിച്ചത് കളക്ടര്‍ ചെയര്‍മാനായ സംഘാടക സമിതികളാണ്. അതിന്റെ വരവുചെലവുകണക്കുകള്‍ ജില്ലാ സമിതികള്‍ അംഗീകരിച്ചിട്ടുണ്ട്. മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയെന്ന നിലയിലോ കായികമേളയുടെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലോ പണപ്പിരിവ് നടത്തിയിട്ടില്ല. കായികമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കുലര്‍ അയച്ചുവെന്ന് പറയുന്നതും വ്യാജപ്രചാരണമാണ്. കേരള സ്പോര്‍ട്സ് കൗണ്‍സിലും സിബിഎസ്ഇ സ്കൂള്‍ മാനേജുമെന്റ് അസോസിയേഷനും ചേര്‍ന്നാണ് കായികമേള സംഘടിപ്പിച്ചതെന്ന് പ്രചാരണവും ശരിയല്ല. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ, ഐസിഎസ്ഇ സ്കൂളുകളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയതെന്നും അവര്‍ പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അസോസിയേഷന് പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാന്‍, കെ.എം. ഹാരിസ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്ദിരാ രാജന് പറഞ്ഞു. മലബാര്‍ മേഖലാ സെക്രട്ടറി ഫാ. ബിജു മീമ്പുഴയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: