മാഡ്രിഡ്: സൂപ്പര്‍താരം ഗരെത് ബെയ്ലിന്റെ തകര്‍പ്പന്‍ ഹാട്രിക്കില്‍ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലില്‍. സെമിയില്‍ ജപ്പാന് ക്ലബ് കഷിമ ആന്റലെറസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കളിയുടെ 44, 53, 55 മിനിറ്റുകളിലാണ് ബെയ്ല് ഗോള്‍ നേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ യുഎഇ ക്ലബ് അല്‍ എയിനെ റയല്‍ നേരിടും.
കളിയില്‍ റയലിന്റെ പൂര്‍ണ ആധിപത്യമായിരുന്നു. പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന റയലിന് പക്ഷേ ആദ്യഗോള്‍ നേടാന്‍ 44-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മാഴ്സെലോ നല്കിയ പാസില്‍ നിന്നായിരുന്നു ബെയ്ലിന്റെ ആദ്യഗോള്‍. പിന്നീട് 53-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. കഷിമ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് ബെയ്ല് രണ്ടാം ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ ബെയ്ല് ഹാട്രിക് തികച്ചു. ഇത്തവണയും മാഴ്സലോ അസിസ്റ്റിലായിരുന്നു ഗോള്‍. മാഴ്സലോയുടെ പാസില്‍ ബോക്സിനുള്ളില്‍നിന്നുള്ള ബെയ്ല് ക്ലോസ് റേഞ്ച് ഷോട്ട് കഷിമ വല തുളച്ചു. കഷിമക്കായി 78-ാം മിനിറ്റില്‍ ഷോമ ദോയി ആശ്വാസ ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ കോപലിബര്ട്ടഡോറസ് ജേതാക്കളായ റിവര്‍ പ്ലേറ്റിനെ അട്ടിമറിച്ചാണ് യുഎഇ ക്ലബ് അല്‍ എയിനെ ഫൈനലിലെത്തിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു യുഎഇ ക്ലബിന്റെ ജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: