ആര്‍ത്തവത്തിന്റെ വിശുദ്ധിയെപ്പറ്റി പ്രസംഗിച്ചു പ്രസംഗിച്ചു ക്ഷീണിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷക്കാരും യുക്തിവാദികളും. എങ്കിലും, ഈയിടെ കൊച്ചി വഞ്ചി സ്ക്വയറില്‍ നടന്ന ആര്‍ത്തവ സമ്മേളനത്തില്‍ പ്രസംഗിച്ച സ്ഥിരം ഇടതുപക്ഷ വാഗ്മികളൊന്നും ആര്‍ത്തവത്തെയല്ല പരാമര്‍ശിച്ചത്. ‘നവോത്ഥാനം’, ‘കേരള സമൂഹത്തെ കരണ്ട് തിന്നുന്ന ബ്രാഹ്മണ്യം എന്ന ജീര്‍ണത’ ‘ഹിന്ദുത്വം’, തുടങ്ങിയ സ്ഥിരം ക്ലീഷേകള്‍ തന്നെയായിരുന്നു വിഷയങ്ങള്‍. അതേസമയം, പരിപാടി സംഘടിപ്പിച്ച വനിതകള്‍ ഈ കാര്യത്തില്‍ ഒളിച്ചുകളിക്കൊന്നും തയ്യാറായില്ല. ഇത് ‘സംഘപരിവാറിനെതിരെ’യാണെന്നു അവര്‍ ബാനറില്‍ തന്നെ എഴുതി വച്ചിരുന്നു.
സംസ്ഥാനത്തെ 140 എംഎല്‍എമാരിലും മന്ത്രിമാരിലും കുറേക്കാലമായി ഒരു ബ്രാഹ്മണന് പോലുമില്ലെങ്കിലും ‘ബ്രാഹ്മണ മേധാവിത്തം’ കാരണം അടുത്ത അയ്യായിരം വര്‍ഷം കേരള സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്ന സകല തിന്മകള്ക്കും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന ബ്രാഹ്മണരും മറ്റു ഹിന്ദുക്കളും, എപ്പോഴെങ്കിലും സ്ത്രീകളുടെ ആര്‍ത്തവത്തിനു തടസ്സം നിന്നതായോ അവരുടെ ഗര്‍ഭപാത്രങ്ങള്‍ തകര്‍ത്തതായോ, ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തും അവരെ നിര്‍ബന്ധിച്ച് അടിമവേല ചെയ്യിച്ചതായോ കേട്ടിട്ടില്ല. പക്ഷേ, കമ്മ്യൂണിസ്റ്റുകള്‍ അതൊക്കെ ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചൈനയില്‍ അഞ്ചുവര്‍ഷം കൊണ്ട് ഏകദേശം ആറുകോടി പേരെ കൊന്നൊടുക്കിയ മഹാക്ഷാമ കാലത്തെപ്പറ്റി പുറത്തുവന്ന പഠനങ്ങളില്‍ കാണുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
മാവോയുടെ കമ്മ്യൂണിസ്റ്റ് ഭരണം, മഹത്തായ കുതിച്ചുചാട്ടം തുടങ്ങിയ കാലത്ത് (1958 മുതല്‍ 62 വരെ) ചൈനയിലെ സ്ത്രീകള്‍ പരമ്പരാഗത ഇന്ത്യന്‍ സ്ത്രീകളേപ്പോലെ ആര്‍ത്തവ സമയത്ത് വിശ്രമിക്കുകയും തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയുമായിരുന്നു പതിവ്. അതുമായി ബന്ധപ്പെട്ട് ചില ആചാരങ്ങള്‍ അവിടെയുമുണ്ടായിരുന്നു. ‘അശുദ്ധിയെ’ സംബന്ധിക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് കാര്‍ഷിക കുടുംബാംഗങ്ങള്‍ ആ സമയത്ത് ജോലിക്ക് പോകാറുമില്ല, തൊഴില്‍ ദാതാക്കള്‍ അവരെ ജോലിക്ക് വെക്കാറുമില്ല.
മാവോ ഈ വക ‘അന്ധവിശ്വാസങ്ങളൊക്കെ’ നിര്‍ത്തലാക്കി. ഉല്പാദനം പരമാവധി വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് ആ സമയത്തു ജോലിക്ക് വരാത്തവര്‍ക്കു ശിക്ഷ ഉറപ്പാക്കി. കൂലി കുറയ്ക്കലാണ് മിക്കവാറും ശിക്ഷ. അന്‍പതുകളില്‍ പലയിടത്തും ജോലിക്ക്, ഭക്ഷണം മാത്രമായിരുന്നു കൂലി. ജനങ്ങള്‍ക്കു സ്വന്തമായി ഉണ്ടായിരുന്ന വീടുകള്‍ തകര്‍ത്തും പറമ്പും കൃഷിസ്ഥലവുമൊക്കെ ഏറ്റെടുത്തും സര്‍ക്കാര്‍ ജനങ്ങളെ ആട്ടിത്തെളിച്ചു കമ്മ്യൂണുകളിലാണ് പാര്‍പ്പിച്ചിരുന്നത്. അഭയാര്‍ഥി ക്യാമ്പുകള്‍ പോലെ. നമ്മുടെ ബുദ്ധിജീവികള്‍ കൊട്ടിയാഘോഷിക്കുന്ന യഥാര്‍ഥ കമ്മ്യൂണിസം. ഭക്ഷണം അവിടത്തെ കമ്മ്യൂണിറ്റി കാന്റീനുകളില്‍ നിന്നായതുകൊണ്ട് അത് നിഷേധിക്കുക എളുപ്പമായിരുന്നു. വിളമ്പുകാരന് സഖാവ് വിചാരിച്ചാല്‍ ആരെ വേണമെങ്കിലും പട്ടിണിക്കിടാം.
ഇന്ത്യയിലെപ്പോലെ ഏതു ഭക്ഷണവും കഴിക്കാനോ ബീഫ് ഫെസ്റ്റ് നടത്താനോ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനോ ഒന്നുമുള്ള സ്വാതന്ത്ര്യം യഥാര്‍ഥ കമ്മ്യൂണിസം നടപ്പിലാക്കിയ ചൈനയിലുണ്ടായിരുന്നില്ല. ജനങ്ങള്‍ ഓരോ നേരവും എന്ത് കഴിക്കണം, എത്ര കഴിക്കണം എന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചിരുന്നത്; പ്രത്യേകിച്ച് ആദ്യ കാലങ്ങളില്‍. കമ്മ്യൂണുകള്‍ക്കു പുറത്തു താമസിക്കുന്നവരും ഭക്ഷണം വാങ്ങാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. സ്വന്തമായി ഒരു മണി അരി സൂക്ഷിക്കാന്‍ അവകാശമില്ലാത്തവര്‍ക്കു പാചകം ചെയ്യാന്‍ കഴിയില്ലല്ലോ. (ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഈ സ്ഥിതിക്ക് ചെറിയ മാറ്റങ്ങള്‍ വന്നിരുന്നു.) ഒരു പിടി അരിയെങ്ങാനും വീട്ടില്‍ സൂക്ഷിച്ചാല്‍, പൊതുസ്വത്ത് അപഹരിച്ചതിന്റെ പേരില്‍ പത്തുവര്‍ഷം വരെ ജയിലില്‍ കിടക്കാം. സ്വകാര്യ സ്വത്ത് പൂര്‍ണമായും ഇല്ലാതാക്കി കഴിഞ്ഞിരുന്നല്ലോ, സമത്വ സുന്ദര ചൈനയില്‍. ജനങ്ങളെ ശിക്ഷിക്കാനുള്ള ആയുധമായിരുന്നു ഭക്ഷണം. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നല്ലാതെ മറ്റെവിടെനിന്നും ഭക്ഷണം ലഭിക്കുമായിരുന്നുമില്ല.
ആര്‍ത്തവ സംബന്ധമായ രോഗങ്ങളുള്ള സ്ത്രീകള്‍ ജോലിക്ക് വരാതിരുന്നാല്‍ പട്ടിണിയില്‍ കഴിയേണ്ട സ്ഥിതിയായി. മാത്രമല്ല പുരുഷ സൂപ്പര്‍വൈസര്‍മാരുടെ പീഡനവും ഏല്‍ക്കേണ്ടിവന്നിരുന്നു. ഹുനാനിലെ ചെഡോങ് കമ്മ്യൂണിലെ പാര്‍ട്ടി സെക്രട്ടറിയോട്, ആര്‍ത്തവമുള്ള സ്ത്രീകള്‍ ജോലി സമയത്ത് അല്പം വിശ്രമം വേണം എന്ന് പറഞ്ഞാല്‍ അദ്ദേഹം നേരിട്ട് സ്ത്രീകളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തിയിരുന്നുവത്രേ. പരിശോധന പേടിച്ചു സ്ത്രീകള്‍ എന്ത് പ്രയാസം അനുഭവിച്ചാലും സഹിച്ചു ജോലിയില്‍ തുടരുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ രോഗങ്ങള്‍ക്കു കാരണമായി.
പട്ടിണിയും രോഗവും മൂലം പല യുവതികള്‍ക്കും ആര്‍ത്തവം തന്നെ ഇല്ലാതായി. വൈദ്യ സഹായം പരിമിതമായ തോതില്‍ ലഭ്യമായ നഗരങ്ങളില്‍ പോലും സ്ഥിതി മോശമായിരുന്നു. ബെയ്ജിങ്ങിനു തെക്കുള്ള ടിയാങ്കിയോ ജില്ലയിലെ ഒരു ഫാക്ടറിയിലെ അമ്പതു ശതമാനം യുവതികള്‍ക്ക് ആര്‍ത്തവം നിലച്ചു പോയി. അണുബാധകളും സാധാരണമായി. ഒരേയൊരു ടോയ്ലറ്റ് മാത്രമുള്ള ഫാക്ടറിയില്‍ ശരീരം ശുചിയാക്കാന്‍ മാസങ്ങളോളം അവസരം കിട്ടാത്ത സ്ത്രീകളുണ്ടായിരുന്നുവത്രേ. കൂടുതല്‍ ദരിദ്ര ഗ്രാമങ്ങളിലെ സ്ത്രീകളിലും ഗര്‍ഭപാത്രത്തിന്റെ പ്രൊലാപ്സ് തന്നെയായിരുന്നു പ്രശ്നം. ഭക്ഷണവും വിശ്രമവും കൊണ്ട് രോഗം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെങ്കിലും ഇവ രണ്ടും ആവശ്യത്തിനു ലഭ്യമല്ലായിരുന്നു. കമ്മ്യൂണിസ്റ്റ് സ്വര്‍ഗരാജ്യം സൃഷ്ടിക്കാന്‍ അടിമകളെപ്പോലെ പണിയെടുക്കെണ്ടിയിരുന്നു സ്ത്രീകള്‍ക്ക്.
ഗ്രാമങ്ങളില്‍ ഈ സ്ഥിതിയില്‍ രക്ഷകരായെത്തിയത് പരമ്പരാഗത ചികിത്സകരാണ്. പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ഈ ചികിത്സ നടത്തിയിരുന്നത് ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണ്. ഇതിനെ തടസപ്പെടുത്താനും പാര്‍ട്ടി ശ്രമിച്ചിരുന്നു. പാരമ്പര്യ വൈദ്യം ശാസ്ത്രീയമല്ലെന്നും അന്ധവിശ്വാസമാണെന്നുമാണല്ലോ പുരോഗമാനക്കാരുടെ അഭിപ്രായം. ഏതായാലും ഈ അന്ധവിശ്വാസം ഒരുപാട് സ്ത്രീകള്‍ക്ക് ആശ്വാസമായി.
ഗര്‍ഭിണികളെയും ഗര്‍ഭകാലത്തിന്റെ അവസാനഘട്ടംവരെ നിര്‍ബന്ധിച്ചു പണിയെടുപ്പിച്ചിരുന്നതുകൊണ്ട് ഗര്‍ഭഛിദ്രം സാധാരണമായിരുന്നു. ജോലിക്കെത്താത്ത ഗര്‍ഭിണികള്‍ക്ക് ശിക്ഷ ഉറപ്പ്. തണുപ്പ് കാലത്തു നഗ്നരാക്കി പണിയെടുപ്പിക്കുന്നതായിരുന്നു ഒരു ശിക്ഷാ വിധി. ഗര്‍ഭകാലത്ത് പാര്‍ട്ടി നേതാക്കളുടെ മര്‍ദ്ദനമേറ്റു നിരവധി സ്ത്രീകള്‍ മരിക്കുകയും പലരും ആത്മഹത്യ ചെയ്യുകയും ഉണ്ടായി. മരണമായിരുന്നു പലര്‍ക്കും രക്ഷാ മാര്‍ഗം.
പാര്‍ട്ടി കോടതി അന്നുതന്നെയുണ്ട്. എന്ന് വച്ചാല്‍ ലോക്കല്‍ പാര്‍ട്ടി സെക്രട്ടറി തന്നെ. പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാര്ക്കു പകരം ‘നവ ഫ്യൂഡല്‍’ കമ്മ്യൂണിസ്റ്റു മാടമ്പികള്‍. മോഷണം പോലെയുള്ള ചെറിയ കുറ്റങ്ങള്‍ ചെയ്ത സ്ത്രീകളെപ്പോലും നഗ്നരാക്കി ഗ്രാമ വീഥികളില്‍ നടത്തുന്ന പതിവുണ്ടായിരുന്നു. ഗ്രാമവാസികള്‍ മുഴുവനും കരഞ്ഞു കാലുപിടിച്ചിട്ടും സമ്മതിക്കാതെ സഖാക്കള്‍ ഒരു അറുപതുകാരി അമ്മൂമ്മയെ വരെ ഇങ്ങനെ നടത്തിച്ചതിനു രേഖകളുണ്ട്. പല സ്ത്രീകളും ശിക്ഷയ്ക്ക് ശേഷം നാണക്കേട് സഹിക്കാനാവാതെ ഓടിപ്പോവുകയോ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു പതിവ്.
ഇതിനൊക്കെ പുറമേയായിരുന്നു ബലാത്സംഗം. ഇതു ചെയ്യാത്ത പ്രാദേശിക നേതാക്കന്മാര് ഇല്ലായിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ മിക്കവരും ഡസന്‍ കണക്കിനാണ് ബാലാത്സംഗം നടത്തിയിട്ടുള്ളത്. ഗുജിയായിംഗ് ഗ്രാമത്തിലെ അവിവാഹിതരായ എല്ലാ സ്ത്രീകളെയും ബലാത്സംഗം ചെയ്ത ഒരു പാര്‍ട്ടി സെക്രട്ടറിയുണ്ടായിരുന്നു. എതിര്‍ത്ത് ഒന്നും പറയാന്‍ കഴിയില്ല. പ്രതിയും പോലീസും ജഡ്ജിയും മാത്രമല്ല, അന്നദാതാവും സെക്രട്ടറി തന്നെയാണല്ലോ. ഇതൊക്കെ ആണധികാര വ്യവസ്ഥയില്‍ നിന്നും ഫ്യൂഡല്‍ മാടമ്പിപ്രഭുക്കന്മാരില്‍നിന്നും സ്ത്രീകളെ രക്ഷിക്കാന്‍വേണ്ടി സഖാക്കള്‍ സഹിച്ച കഷ്ടപ്പാടുകളാണെന്ന കാര്യം മറക്കരുത്.
(നാളെ: കമ്യൂണിസ്റ്റ് ചൈന സ്ത്രീകളെ ദേശസാല്‍ക്കരിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: