ആലപ്പുഴ: വനിതാ മതില് വെട്ടിലാക്കുന്നത് സിപിഎമ്മിനെ മാത്രമല്ല, മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെയും. ജാതി സംഘടനകളെ കൂട്ടുപിടിച്ച് മതില് നിര്‍മിക്കുന്നതിനെതിരെ പരസ്യമായി പ്രതികരിക്കുകയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി അയയ്ക്കുകയും ചെയ്ത അച്യുതാനന്ദന്റെ കുടുംബം മതിലില്‍ പങ്കാളികളാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
തന്റെ കുടുംബം മതിലില്‍ പങ്കാളികളായാല്‍ വെള്ളാപ്പള്ളി നടേശന് നയിക്കുന്ന മതിലിനെ അംഗീകരിക്കേണ്ട ഗതികേടില്‍ വിഎസ് എത്തിച്ചേരും. വിഎസിന്റെ കുടുംബം പങ്കാളികളായില്ലെങ്കില്‍ ബിജെപിയും പ്രതിപക്ഷവും ഉന്നയിക്കുന്ന ജാതിമതിലെന്ന ആരോപണം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് അംഗീകരിച്ചതിന് തുല്യമാകും. നവോത്ഥാനത്തിനെന്ന പേരില്‍ ജാതി സംഘടനകളെയും ആരോപണവിധേയരെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മതില് ഇപ്പോള്‍ സിപിഎമ്മിനെയും അച്യുതാന്ദനെയും ഒരേപോലെ കുരുക്കിലാക്കിയെന്നതാണ് വസ്തുത.
ജാതിസംഘടനകളെ കൂടെ കൂട്ടിയാല്‍ നവോത്ഥാനം സാധ്യമല്ലെന്നാണ് അച്യുതാനന്ദന്റെ നിലപാട്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പളളി നടേശനെതിരെ നിയമയുദ്ധം തുടരുന്ന വിഎസിന് വെള്ളാപ്പള്ളി നയിക്കുന്ന മതിലിനെ അംഗീകരിക്കാനാകില്ല. നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ജാതി സംഘടനകളെ കൂടെക്കൂട്ടുന്നത് പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു നല്കിയ പരാതിയില്‍ വിഎസ് ചൂണ്ടിക്കാട്ടിയത്.
അതേസമയം, വിഎസിന്റെ ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്രകമ്മിറ്റി സ്വീകരിച്ചത്. നേരത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്ന സ്വത്വവാദ സിദ്ധാന്തത്തെ ഒരുപോലെ എതിര്‍ക്കുകയായിരുന്നു വിഎസും, പിണറായി വിജയനെ അനുകൂലിക്കുന്നവരും. എന്നാല്‍, ഇപ്പോള്‍ മതില് കെട്ടാന്‍ ജാതി സംഘടനകളെ കൂട്ടുപിടിച്ചതിലൂടെ ഔദ്യോഗിക നേതൃത്വം സ്വത്വവാദത്തിന് കീഴടങ്ങിയെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: