കുമളി: വന്യജീവികളുടെയും, ജൈവ വൈവിധ്യങ്ങളുടെയും കലവറയായ പെരിയാര്‍ വന്യജീവി സങ്കേതം രൂപീകൃതമായിട്ട് ഇന്ന് 40 വര്‍ഷം. 1978ല്‍ രൂപീകരിച്ച വന്യജീവി സങ്കേതത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി കെ. രാജു ഇന്ന് തേക്കടിയില്‍ നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് വനശ്രീ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ജോയ്സ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ഇ.എസ്. ബിജിമോള്‍ എംഎല്‍എ അധ്യക്ഷയാകുന്ന യോഗത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന വിവിധ മണ്ഡലങ്ങളിലെ ജന പ്രതിനിധികളായ പി.സി. ജോര്‍ജ്, രാജു എബ്രഹാം, അടൂര്‍ പ്രകാശ് എന്നിവരും പങ്കെടുക്കും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക തപാല്‍ കവറും സ്റ്റാമ്പും പുറത്തിറക്കും. ഗവി നിവാസികള്‍ക്ക് യാത്രാ സൗകര്യത്തിനായി ബസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് വാഹനം, കുമളി, ഗവി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വികസന ഫണ്ട്, അങ്കണവാടികള്‍ക്കായി കിളിവാതില്‍ പദ്ധതിയും പെരിയാര്‍ വന്യജീവി സങ്കേതം നടപ്പാക്കുന്നു. 999 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പെരിയാര്‍ വന്യജീവി സങ്കേതം രണ്ടു ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്, അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടി, ശബരിമല എന്നിവ ഉള്‍പ്പെടുന്ന ഈ വന്യജീവി സങ്കേതം മുപ്പതിലധികം കടുവകള്‍ അധിവസിക്കുന്ന പ്രധാന കടുവാ സങ്കേതം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: