കോഴിക്കോട്: ഹര്‍ത്താലില്‍ കടകള്‍ തുറക്കുമെന്ന് വാണിജ്യ വ്യവസായ മേഖലയിലെ 36 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനം. ബന്ദുകളും ഹര്‍ത്താലുകളും നിരുത്സാഹപ്പെടുത്താനും ഹര്‍ത്താലുകളെ പ്രതിരോധിക്കാനുമായി കോഴിക്കോട്ടാണ് വിവിധ സംഘടനാ നേതാക്കള്‍ യോഗം ചേര്‍ന്നത്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കടകള്‍ അടച്ചിട്ടുള്ള സമരം തുടരുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.
ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ സ്വകാര്യബസുകളും ലോറികളും സര്‍വീസ് നടത്താനും യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും. ജനുവരിയിലെ ദേശീയ പണിമുടക്കില്‍ സഹകരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ജനുവരി അഞ്ചിനുള്ളില്‍ ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മ തൃശൂരില്‍ യോഗം ചേരും.
തീരുമാനങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളെ അറിയിക്കാന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത ഓരോ സംഘടനയിലുമുള്ള ഒരാളെ ഉള്‍പ്പെടുത്തി ടി. നസറുദ്ദീന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കും. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും മറ്റും കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാനും യോഗത്തില്‍ ധാരണയായി.
ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്, ബേക്കറി അസോസിയേഷന്, കേരള വ്യാപാരി വ്യവസായി സമിതി, കാലിക്കറ്റ് ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി, ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസിങ് അസോസിയേഷന്, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്, ലോറി അസോസിയേഷന് തുടങ്ങി 36 സംഘടനകളാണ് കോഴിക്കോട് വ്യാപാരഭവനില്‍ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: