തിരുവനന്തപുരം: എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി പട്ടികയിലുള്ളവരെ നിയമിക്കണമെന്ന കോടതി ഉത്തരവ് ചിലരെ കണ്ണീരിലാഴ്ത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് അത് സന്തോഷത്തിന്റെ നിമിഷങ്ങളായി. പിഎസ്സിയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നവര്ക്കാണ് അപ്രതീക്ഷിതമായി ജോലി ലഭിച്ചത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് നാലായിരത്തോളം താല്‍ക്കാലിക ജീവനക്കാരെയാണ് കെഎസ്ആര്‍ടിസിക്ക് പിരിച്ചുവിടേണ്ടി വന്നത്. പിരിച്ചുവിട്ടവരില്‍ അധികവും 35 വയസ്സുകഴിഞ്ഞവര്‍. മിക്കവരും 10 വര്‍ഷത്തില്‍ അധികമായി കുടുംബം പോറ്റാന്‍ ജോലിചെയ്തവര്‍. പലര്‍ക്കും ഒരു തുണ്ടുഭൂമിയോ, കിടപ്പാടമോ ഇല്ല. പ്രതിദിനം 480 രൂപയ്ക്കായിരുന്നു ഇവരുടെ ജോലി.ജോലി നഷ്ടപ്പെട്ടതോടെ പലരും ഇനി എന്തുചെയ്യുമെന്ന അവസ്ഥയിലാണ്.
ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് ജോലിക്കായി കാത്തിരിക്കുകയായിരുന്നു മറ്റു ചിലര്‍. വര്‍ഷങ്ങളോളം ജോലിയ്ക്കായി കാത്തിരിക്കുന്നവരും ഇതിലുണ്ട്. ഇവരൊക്കെ പുതു ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ്. ഇന്നലെ ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ പലര്‍ക്കും സന്തോഷത്താല്‍ എന്തുപറയണമെന്നുപോലും അറിയില്ലായിരുന്നു. നാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ ദുഃഖവും ചിലര്‍ പങ്കുവച്ചു.
പിരിച്ചുവിട്ടത് നാലായിരത്തോളം പേരെ. ഇന്നലെ ജോലിയില്‍ പ്രവേശിച്ചത് 1472 പേര്. കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ഇന്നലെ കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയത് 946 സര്‍വീസുകള്‍. തിരുവനന്തപുരം മേഖലയില്‍ 247, എറണാകുളത്ത് 485, കോഴിക്കോട് 164 സര്‍വീസുകളാണ് മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: