വാഷിങ്ടണ്‍: സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് സൂചന.
സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിനു വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരുദിവസം പിന്നിടുമ്പോഴാണ് മാറ്റിസിന്റെ രാജി. ട്രംപിന്റെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാന്‍ സാധിക്കുന്ന പ്രതിരോധ സെക്രട്ടറി ഉണ്ടാകാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. അതിനാല്‍ രാജി തീരുമാനം ശരിയെന്നു വിശ്വസിക്കുന്നതായും ട്രംപിന് നല്കിയ രാജിക്കത്തില്‍ മാറ്റിസ് പറഞ്ഞു.
ഐഎസിനെ തോല്പിച്ചെന്നും ഇനി സൈന്യത്തെ സിറിയയില്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഒരു നേട്ടവും കിട്ടാതെ വിലപ്പെട്ട ജീവനുകള്‍ ഹോമിച്ചും കോടിക്കണക്കിനു ഡോളര്‍ പൊടിച്ചും മറ്റുള്ളവരെ സംരക്ഷിച്ചിട്ടെന്തു കാര്യം. ഇങ്ങനെ സംരക്ഷിക്കപ്പെടുന്നവര്‍ പോലും നന്ദി കാണിക്കുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ സേനാ പിന്മാറ്റത്തില് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ ചിലര്‍ക്കും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സൈനിക പിന്മാറ്റം സംബന്ധിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ പെന്റഗണ്‍ വക്താവ് തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: