കൊച്ചി: പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വീണ്ടും നടനും സംവിധായകനുമായ ജോയ് മാത്യു. വാസയോഗ്യമായ ഇടത്തരമൊരു വീട് നിർമിക്കാൻ അഞ്ചുലക്ഷം രൂപ മതിയാകുമെന്നു കണക്കാക്കിയാൽത്തന്നെ, 50 കോടി രൂപയ്ക്ക് ആയിരം വീടുകൾ നിർമിച്ചു നൽകാനാകുമെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു.
മതിലുകെട്ടണോ വേണ്ടയോ എന്നൊക്കെ മനുഷ്യരെ മതിലുകെട്ടിത്തിരിക്കാൻ തീരുമാനിച്ച ഏതു പാർട്ടിക്കും നിശ്ചയിക്കാൻ കഴിയും. എന്നാൽ, നാടിന്റെ പൊതുവികാരം എന്താണെന്നു മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് ഒരു സർക്കാർ, ദീർഘവീക്ഷണമുള്ള സർക്കാരാകുക. ഇനിയുമൊരു പ്രളയം തടുക്കാനും പ്രളയത്താൽ തകർന്നുപോയ കേരളത്തെ പുതുക്കിപ്പണിയാനുമാണ് ഈ മതിലെങ്കിൽ, കേരളം ഒറ്റക്കെട്ടായി മതിലല്ല കോട്ടതന്നെ കെട്ടിയുയർത്തിയേനെ. ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിച്ച, കാലാവധി കഴിയാറായതുവഴി പാഴായിപ്പോകും എന്നു പറഞ്ഞ 50 കോടി ഒരു ഒരു നിസ്സാര സംഖ്യയല്ലതന്നെ – ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം.
പ്രളയാനന്തര കേരളത്തിൽ അത്രയും തുക വനിതാ മതിൽ പോലൊരു പരിപാടിക്ക് ചിലവഴിക്കുന്നതിന്റെ സാംഗത്യമെന്തെന്ന് ജോയ് മാത്യു ചോദിച്ചു. പ്രളയദുരിതാശ്വാസമായി അനുവദിച്ച പതിനായിരം രൂപ പോലും ഇപ്പോഴും ലഭിക്കാത്തവരുണ്ട്. അപ്പോഴാണ് നവോത്ഥാനമതിലെന്ന മാമാങ്കം!.. വനിതാ മതില് സംഘടിപ്പിക്കാന്‍ ചെലവാകുന്ന തുക സ്ത്രീ സുരക്ഷക്ക് വേണ്ടി നീക്കിവെച്ച 50 കോടി രൂപയില്‍ നിന്നാണ് വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
പ്രളയകാലത്തു കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകളുടെ പേരിലാണു വീടു നിർമിച്ചുനൽകുന്നതെങ്കിൽ സ്ത്രീകൾക്ക് അതിൽപരം സുരക്ഷിതത്വം എന്താണുള്ളത്? കോടതിപോലും അത് സ്ത്രീശാക്തീകരണത്തിനു മുതൽക്കൂട്ടാണെന്നല്ലേ പറയൂ. അങ്ങനെയല്ലേ സ്ത്രീകളെ ശാക്തീകരിക്കേണ്ടത്? പ്രളയദുരിതാശ്വാസമായി അനുവദിച്ച പതിനായിരം രൂപ പോലും ഇപ്പോഴും ലഭിക്കാത്തവരുണ്ട്. അപ്പോഴാണ് നവോത്ഥാനമതിലെന്ന മാമാങ്കം!.
ഇനി മതിലുകെട്ടിയാൽത്തന്നെ അതെങ്ങനെയാണ് നവോത്ഥാനമാകുക? കേരളം ജാതീയമായി പല തട്ടുകളിൽ ആണെന്നു പറയുന്നവർ തന്നെ, ചില ജാതികളെ തഴഞ്ഞും ചിലജാതികളെ ചേർത്തുനിർത്തിയും പണിയുന്നത് ഒരു ‘വല്ലാത്ത ജാതി’മതിൽ ആയിരിക്കും. മതിൽ കെട്ടുന്നത് മലയാളിയുടെ ഒരു മനോരോഗമാണെന്നതും അതു പ്രളയകാലത്ത് എത്രമാത്രം ബുദ്ധിമുട്ടു സൃഷ്ടിച്ചു എന്നതും നമ്മൾ കണ്ടതാണ്. മറ്റുള്ളവരിൽനിന്ന് എന്തോ ഭദ്രമായും ഒളിച്ചും സൂക്ഷിക്കാനാണല്ലോ മതിൽകെട്ടുന്നത്. അപ്പോൾ, ഈ മതിൽപണിക്കാർക്കു ജനങ്ങളിൽനിന്ന് എന്തോ ഭദ്രമായി ഒളിച്ചുവയ്ക്കാനുണ്ടെന്നതു സ്പഷ്ടം.
ഇനി മറ്റൊരു കാര്യം. സാമ്പത്തികവർഷം അവസാനിക്കുക മാർച്ചിലാണ്. അല്ലാതെ, ഡിസംബറിലല്ല. തുക നേരാംവണ്ണം ചെലവഴിക്കാൻ ഇനിയും മൂന്നു മാസം കിടക്കുന്നു. അതിനാൽ, അയഡിൻ മരുന്നു പോലെ 50 കോടി രൂപയെ കാണരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: