ന്യൂദല്‍ഹി : 1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാറിന് കീഴടങ്ങാന്‍ 31 ദിവസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി. ജീവിതത്തിന്റെ ബാക്കി സമയം ജയിലിലാകും ചെലവഴിക്കുക. അതുകൊണ്ട് കീഴടങ്ങാന്‍ അല്പം സമയം നല്‍കണമെന്നാവശ്യപ്പെട്ടാണ് സജ്ജന്‍ കുമാര്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഈ ആവശ്യം തള്ളിയ ദല്‍ഹി ഹൈക്കോടതി ഡിസംബര്‍ 31ന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജനുവരി അവസാനം ഹാജരാകാമെന്നാണ് സജ്ജന്‍ കുമാര്‍ കോടതിയില്‍ അറിയിച്ചത്. കലാപത്തില്‍ അഞ്ചു പേരെ കൊന്നതായി കോടതി കണ്ടെത്തിയിരുന്നു.
കുടുംബത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ചും മറ്റും മക്കള്‍ക്കുമായി ഇനിയും കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും സജ്ജന്‍ കുമാര്‍ ഹര്‍ജിയില്‍ അറിയിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. 15 പേയിന്റുകളുള്ള അപേക്ഷയാണ് സജ്ജന്‍കുമാര്‍ സമര്‍പ്പിച്ചത്.
ഇന്ദിരാഗാന്ധി വധത്തോടനുബന്ധിച്ചുണ്ടായ സിഖ് കലാപത്തില്‍ ദല്‍ഹിയില്‍ മാത്രം 2700 പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ സജ്ജന്‍ കുമാര്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: