ഭോപ്പാല്‍: നാലായിരത്തില്‍പ്പരം വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരം നഷ്ടപ്പെട്ടത്. വോട്ടുകളുടെ ശതമാനക്കണക്കിലും ബിജെപിയായിരുന്നു മുന്നില്‍. അധികാരത്തില്‍ നിന്നു പുറത്തു പോയെങ്കിലും ശിവ്രാജ് സിങ് ചൗഹാന് മധ്യപ്രദേശ് ജനതയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തെളിവായിരുന്നു. ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം ചൗഹാന് തന്നെയായിരുന്നു.
പരാജയം താല്‍ക്കാലികമാണെന്നും തിരിച്ചുവരവിനു നേതൃത്വം നല്കാന് താന്‍ ഇവിടെത്തന്നെയുണ്ടെന്നും ചൗഹാന് പ്രഖ്യാപിച്ചു. സല്മാന് ഖാന്റെ സിനിമയുടെ പേര് പരാമര്‍ശിച്ചാണ് ചൗഹാന് ബിജെപി പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയത്. ടൈഗര്‍ സിന്ദാ ഹൈ (കടുവ ജീവിച്ചിരിക്കുന്നു) എന്നായിരുന്നു ചൗഹാന്റെ പ്രഖ്യാപനം.
ഔദ്യോഗിക വസതിയില്‍ തന്നെ കാണാനെത്തിയ ബിജെപി പ്രവര്‍ത്തരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പരാജയത്തില്‍ നിരാശപ്പെടരുത്. ഞാന്‍, ശിവ്രാജ് ചൗഹാന് ഇവിടെത്തന്നെയുണ്ട്. ടൈഗര്‍ സിന്ദാ ഹൈ, അദ്ദേഹം പറഞ്ഞു.അധികാരം കൈമാറുന്ന മുഖ്യമന്ത്രി എത്രമാത്രം മാന്യതയോടെ പെരുമാറും എന്നതിനു മാതൃക സൃഷ്ടിക്കുകയാണ് ചൗഹാന്. പുതിയ മൂഖ്യമന്ത്രി കമല്‍നാഥ് വരത്തനാണെന്ന് മധ്യപ്രദേശില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ ചൗഹാന് അതെക്കുറിച്ച് ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിനു വരത്തന്മാരില്ല. ഇവിടെ വരുന്നവരെയെല്ലാം ഈ സംസ്ഥാനം സ്വീകരിക്കുന്നു. അതുകൊണ്ടല്ലേ മധ്യപ്രദേശിനെ ഭാരതത്തിന്റെ ഹൃദയം എന്നു വിളിക്കുന്നത്? എന്നായിരുന്നു ആ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: