ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് ലോക്സഭ മാറ്റിവച്ചു. വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതിനാലാണ് ചര്‍ച്ച നീട്ടിയത്. തുടര്‍ന്ന് സപീക്കര്‍ സുമിത്രാ മഹാജന് ബില്‍ പരിഗണിക്കുന്നത് 27 ലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ തടസ്സപ്പെട്ടതിനാല്‍ സര്‍ക്കാര്‍ മുത്തലാഖ് ശിക്ഷാര്‍ഹമാക്കി ഓഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു. ഓഡിനന്‍സിന് പകരമായുള്ള ബില്ലാണ് ഇപ്പോള്‍ വീണ്ടും ലോകസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ബില്‍ ആയതിനാവലാണ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി വെച്ചതെന്ന് സ്പീക്കര്‍ അറിയിച്ചു.
മുത്തലാഖ് നിയമവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കുന്ന ബില്ലില്‍ നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നു. ലോക്സഭ നേരത്തെ പാസാക്കിയ രാജ്യസഭയില്‍ കെട്ടിക്കിടക്കുന്ന പഴയ മുത്തലാഖ് ബില്ലിനു പകരമാണ് പുതിയ ബില്‍. പഴയ ബില്‍ രാജ്യസഭയില്‍ പാസാകാതെ വന്നതോടെയാണ് സപ്തംബറില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിന് ആറു മാസം കാലാവധിയേയുള്ളു. അതിനകം ബില്‍ കൊണ്ടുവന്ന് നിയമമാക്കണം. ബില്‍ പാസായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കും.
മുത്തലാഖ് വിലക്കി സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും പലരും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വാട്ട്സാപ്പ് വഴിവരെ മൊഴിചൊല്ലുന്നുണ്ടെന്ന് ബില്‍ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിവാഹ മോചനം വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് ബില്ലിനെ എതിര്‍ത്ത് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതവുമായ ശശി തരൂര്‍ പറഞ്ഞു. ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മുത്തലാഖ് പോലെയുള്ള ക്രൂരത അഭിമുഖീകരിക്കുന്ന മുസ്ലിം സ്ത്രീകളെ സഹായിക്കാന്‍ നിയമം അനിവാര്യമാണെന്നും മന്ത്രി മറുപടി നല്കി.
മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്ന ബില്ലില്‍ പ്രതികള്‍ക്ക് ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭാര്യയുടെ മൊഴികേട്ട ശേഷം ജാമ്യം നല്‍കണോയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം. ഭാര്യക്ക് ജീവനാംശം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചാല്‍ മാത്രമേ ജാമ്യം നല്കാന് കഴിയൂ. ജീവനാംശം എത്ര വേണമെന്നും മജിസ്ട്രേറ്റിന് തീരുമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: